ADVERTISEMENT

പാലക്കാട് ∙ കൂട്ടുപാത ജംക്‌ഷനിൽ പൊള്ളാച്ചി കൊള്ളുപാളയം എംജിആർ നഗർ കോളനിയിൽ ദേവയെ (ദേവരാജ്– 25) കുത്തിക്കൊലപ്പെടുത്തിയ കേസിൽ അർധ സഹോദരൻ മണികണ്ഠനെ (28) ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്കു ശേഷം തമിഴ്നാട്ടിലേക്കു രക്ഷപ്പെട്ട പ്രതിയെ ചെന്നൈക്കു സമീപം വില്ലുപുരത്തു നിന്നാണ് പിടികൂടിയത്. കുടുംബപരമായ തർക്കവും സംശയവുമാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. നവംബർ 30നു രാത്രി 9.30നായിരുന്നു സംഭവം. 

വഴക്കിനിടെ മണികണ്ഠൻ കയ്യിലുണ്ടായിരുന്ന കത്തികൊണ്ടു ദേവയുടെ കഴുത്തിൽ കുത്തുകയായിരുന്നു. തുടർന്നു പ്രതി കടന്നുകളഞ്ഞു. ഇവർ തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽ നിന്നെത്തി ബൈക്കിൽ ചില്ലറ സാധനങ്ങൾ കൊണ്ടു നടന്നു വിൽക്കുന്ന ജോലിയാണ് ഇരുവർക്കും. കൂട്ടുപാതയ്ക്കു സമീപം മേൽപാലത്തിനു താഴെയാണ് ഇവർ തമ്പടിച്ചിരുന്നത്. 

ദേവയുടെ അച്ഛന്റെ രണ്ടാം ഭാര്യയിലുള്ള മകനാണു മണികണ്ഠൻ. ടൗൺ സൗത്ത് ഇൻസ്പെക്ടർ ഷിജു ഏബ്രഹാം, സബ് ഇൻസ്പെക്ടർ വി.ഹേമലത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com