പനമണ്ണയിലെ വിനോദിന്റെ മരണം: ഒരാൾ കൂടി പിടിയിലായി
Mail This Article
ഒറ്റപ്പാലം∙ പനമണ്ണയിൽ 2 വർഷം മുൻപു യുവാവ് കൊല്ലപ്പെട്ട കേസിൽ ഒരാൾ കീഴടങ്ങി. പനമണ്ണ ചക്യാവിൽ വിനോദ് (32) കൊല്ലപ്പെട്ട കേസിൽ അമ്പലവട്ടം പനമണ്ണ തറയിൽ ഇല്യാസിനെ (35) ആണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.
കേസിൽ പത്താം പ്രതിയാണ് ഇല്യാസെന്നു പൊലീസ് അറിയിച്ചു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസം ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. 2020 മേയ് 31ന് രാത്രി പത്തിനായിരുന്നു കേസിന് ആസ്പദമായ സംഭവം. വിനോദിന്റെ സഹോദരൻ രാമചന്ദ്രനെതിരെ പ്രതികളിലൊരാൾ സമൂഹ മാധ്യമത്തിൽ കുറിപ്പിടതാണു പ്രശ്‌നങ്ങൾക്ക് തുടക്കമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
ഈ പ്രശ്‌നം പറഞ്ഞുതീർക്കാൻ രാമചന്ദ്രനെ വിളിച്ചുവരുത്തി ആക്രമിച്ചെന്നും വിവരമറിഞ്ഞു സ്ഥലത്തെത്തിയ വിനോദിനെ ഇവർ വെട്ടിപ്പരുക്കേൽപിച്ചെന്നും ചികിത്സയ്ക്കിടെ മരിച്ചെന്നുമാണു കേസ്. വിനോദിന്റെ തലയിലും കാലിലും ആന്തരികാവയവങ്ങൾക്കുമായിരുന്നു ഗുരുതര പരുക്ക്.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2020 ജൂൺ 22നായിരുന്നു മരണം. കേസിൽ 11 പേരാണു പ്രതികൾ. അമ്പലവട്ടം പനമണ്ണ സ്വദേശികളായ 2 പേരും തൃക്കടീരി കീഴൂർറോഡ് സ്വദേശിയും വരോട് നാലാംമൈൽ സ്വദേശിയും നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു.
കുറ്റപത്രം വിഭജിച്ച് സമർപ്പിക്കപ്പെട്ട കേസിൽ നേരത്തെ അറസ്റ്റിലായ 4 പേരെ മാത്രം വിചാരണ ചെയ്താണു കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. പിന്നീട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണു ശേഷിക്കുന്ന പ്രതികൾക്കായി അന്വേഷണം ആരംഭിച്ചത്. 5 പേരെ ഇനിയും പിടികൂടാനുണ്ട്. പൊലീസ് ഇൻസ്‌പെക്ടർ എം.സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.