റേഷനരി എടുക്കാൻ പോയ ആളെ കാട്ടുപോത്ത് ആക്രമിച്ചു; കാട്ടിൽനിന്നു പുറത്തെത്തിച്ചത് 7 കിലോമീറ്ററോളം നടത്തിയും താങ്ങിയെടുത്തും
Mail This Article
മുതലമട ∙ വാങ്ങിവച്ച റേഷനരി എടുക്കാൻ പോകുന്നതിനിടെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറമ്പിക്കുളം ഒറവമ്പാടി കോളനിയിലെ പഴനിസ്വാമി(48)യെയാണു കാട്ടുപോത്ത് ആക്രമിച്ചത്. തലയുടെ പിൻഭാഗത്ത് 8 തുന്നലുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു സംഭവം. ഒറവമ്പാടി കോളനിയിൽ നിന്നു പെരിയചോലയിലേക്കു പഴനിസ്വാമിയും സഹോദരീ ഭർത്താവ് ഈശ്വരനും കാട്ടുവഴിയിലൂടെ പോവുകയായിരുന്നു.
മഴയും മഞ്ഞും ഉണ്ടായിരുന്നതിനാൽ കാട്ടുപോത്തു നിൽക്കുന്നതു ശ്രദ്ധയിൽപ്പെട്ടില്ല. മുന്നിൽ പോകുകയായിരുന്ന പഴനിസ്വാമിയെ ഇടിച്ചു വീഴ്ത്തിയതോടെ ഇദ്ദേഹം നിലത്തുവീണു. ഇതു കണ്ടു പിന്നിൽ വന്ന ഈശ്വരൻ ബഹളം വച്ചതോടെ കാട്ടുപോത്ത് പോയി. തുടർന്ന് ഈശ്വരനും കോളനിയിൽ നിന്നെത്തിയ ബൈജുവും കൂടി 7 കിലോമീറ്ററോളം ദൂരം എടുത്തും നടത്തിയുമായി തേക്കടി കോളനിയിലെത്തിച്ചു.
വാഹനം ഉള്ള സ്ഥലത്തേക്ക് എത്തിക്കാൻ ഒന്നര മണിക്കൂർ സമയമെടുത്തു. തേക്കടി മേഖലയിൽ വീടുകൾ നിർമിക്കുന്ന കരാറുകാരന്റെ വാഹനത്തിൽ തമിഴ്നാട് സേത്തുമടയിൽ എത്തിച്ച ശേഷം അവിടെ നിന്നാണ് ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചത്.