അരിക്കു കറുപ്പു നിറം, ഔഷധ ഗുണവും സുഗന്ധവും; ഒഡീഷയിലെ കാലാബട്ടി അരി മുതലമട പത്തിച്ചിറയിലേക്കും
Mail This Article
മുതലമട ∙ ഒഡീഷയുടെ തനതു നെല്ലിനമായ കാലാബട്ടി (ബ്ലാക്ക് റൈസ്) നെല്ല് ഇനി മുതലമടയിലെ നെൽപാടത്തും വിളയും. കൃഷിഭവൻ വിള ആരോഗ്യ കേന്ദ്രത്തിന്റെ മേൽ നോട്ടത്തിൽ ലീഡ്സ് നൂതന സാങ്കേതിക വിദ്യാ പദ്ധതിയിൽ ലീഡ് കർഷകനായ പത്തിച്ചിറ കളത്തിൽ സി.ഭാസ്കരന്റെ കൃഷിയിടത്തിലാണു പരീക്ഷണ അടിസ്ഥാനത്തിൽ കാലാബട്ടി നെല്ല് ഒറ്റഞാർ രീതിയിൽ കൃഷിയിറക്കിയിരിക്കുന്നത്. 150 ദിവസത്തോളം മൂപ്പുള്ള ഈ നെല്ലിൽ നിന്നും ലഭിക്കുന്ന അരിക്കു കറുപ്പു നിറമാണ്.
എക്സ്ട്രീം സൂപ്പർ, മിറാക്കിൾ എന്ന് അറിയപ്പെടുന്ന ഈ കറുത്ത അരി വൈറ്റമിൻ ഇ, ബി ഫൈബർ, ആന്റി ഓക്സിഡന്റുകൾ, അമിനോ ആസിഡുകൾ എന്നിവയുടെ കലവറയാണ്. കിഴക്കൻ, വടക്കൻ സംസ്ഥാനങ്ങളിലും തെലങ്കാനയിലും കൃഷി ചെയ്തു വരുന്ന ഈ ഇനം നെല്ല് കാൻസർ, പ്രമേഹം, അമിതഭാരം, ഹൃദ്രോഗം, മലബന്ധം എന്നീ അവസ്ഥകളെ തടുക്കുന്ന ഭക്ഷണമായും പറയുന്നുണ്ട്. ഒരു ഏക്കർ സ്ഥലത്ത് ഒറ്റഞാർ രീതിയിൽ നടീൽ നടത്താനുള്ള ഞാറ്റടി തയാറാക്കാൻ 5 കിലോഗ്രാം വിത്താണ് ആവശ്യമായി വന്നത്.
ഔഷധ ഗുണവും സുഗന്ധവും കൂടുതലുള്ള കാലാബട്ടി ഏക്കറിനു 1500 കിലോഗ്രാം മുതൽ 1800 കിലോഗ്രാം വരെ വിളവു ലഭിക്കും. പരീക്ഷണ നടീൽ പഞ്ചായത്ത് അധ്യക്ഷ കെ.ബേബിസുധ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഉപാധ്യക്ഷൻ ആർ.അലൈരാജ് അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ജി.പ്രദീപ്കുമാർ, സെക്രട്ടറി എൻ.രാധ, കൃഷി ഓഫിസർ സി.അശ്വതി, കെ.സവിത, ജിജി സുധാകരൻ എന്നിവർ പ്രസംഗിച്ചു.