മധു വധക്കേസ്: പോസ്റ്റ്മോർട്ടം റജിസ്റ്റർ ഹാജരാക്കാൻ അനുമതി
Mail This Article
മണ്ണാർക്കാട്∙ അട്ടപ്പാടിയിലെ മധുവിന്റെ മൃതദേഹം അഗളി ആശുപത്രിയിലെ മോർച്ചറിയിൽ എത്തിച്ചത് രേഖപ്പെടുത്തിയ പോസ്റ്റ്മോർട്ടം റജിസ്റ്റർ ഹാജരാക്കണമെന്നത് ഉൾപ്പെടെയുള്ള പ്രതിഭാഗത്തിന്റെ ആവശ്യങ്ങൾ വിചാരണക്കോടതി അനുവദിച്ചു. സബ് കലക്ടർ ജെറോമിക് ജോർജ് ഇൻക്വസ്റ്റ് നടത്തിയതിന്റെ എഡിറ്റ് ചെയ്യാത്ത വിഡിയോ, പോസ്റ്റ്മോർട്ടം നടത്തിയതിന്റെ വിഡിയോ, സയന്റിഫിക് ഓഫിസറുടെ വർക് ഷീറ്റ്, എന്നിവ ഹാജരാക്കണമെന്ന മറ്റ് ആവശ്യങ്ങളും കോടതി അനുവദിക്കുകയായിരുന്നു.
പ്രോസിക്യൂഷൻ കൗണ്ടർ ഹർജി ഫയൽ ചെയ്തു. സീൽ ചെയ്ത കവറിൽ നൽകിയ അഗളി പൊലീസ് സ്റ്റേഷനിലെ വിവരങ്ങൾ പരിശോധിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട്, അഞ്ച് പ്രതികളുടെ അഭിഭാഷകൻ ബാബു കാർത്തികേയൻ നൽകിയ ഹർജിയും കോടതി അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ അഗളി ഡിവൈഎസ്പിയായിരുന്ന ടി.കെ.സുബ്രഹ്മണ്യന്റെ മുഖ്യവിസ്താരം ചൊവ്വാഴ്ചയും പൂർത്തിയായില്ല. ബുധനാഴ്ച ഡിജിറ്റൽ തെളിവുകൾ പ്രദർശിപ്പിച്ചുള്ള വിസ്താരം തുടരും. ഇതിനു ശേഷമാണ് പ്രതിഭാഗം അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുക.