പാലക്കാട് സ്വദേശിയുടെ കൊലപാതകം: തിരുപ്പൂരിൽ 2 പേർ അറസ്റ്റിൽ
Mail This Article
തിരുപ്പൂർ∙ വേലംപാളയത്ത് മലയാളി യുവാവ് കൊല്ലപ്പെട്ട കേസിൽ 2 പേരെ അറസ്‌റ്റ് ചെയ്‌തു. മധുര സ്വദേശി വിഘ്‌നേഷ് (23), ശിവഗംഗ സ്വദേശി ഭരണീധരൻ (26) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തിരുപ്പൂരിൽ സ്ഥിര താമസമായ പാലക്കാട് ചിറ്റൂർ സ്വദേശി ഗോപീകൃഷ്‍ണൻ (39 ) ആണു കൊല്ലപ്പെട്ടത്.
തിരുപ്പൂർ അവിനാശി റോഡ് ആഷർ നഗറിലുള്ള വസ്‌ത്ര നിർമാണ സ്‌ഥാപനത്തിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന ഇയാൾ കമ്പനിയിലെ ജോലിക്കാരായ പ്രതികളുമായി സൗഹൃദത്തിലായിരുന്നു. മദ്യപിച്ച ശേഷം പണമിടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് കൊല നടത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച അർധരാത്രിയാണ് വേലംപാളയം കരിയകാളിയമ്മൻ കോവിലിനു സമീപം ഗോപീകൃഷ്ണനെ കഴുത്തിലും വയറിലും വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയുമായി പിരിഞ്ഞശേഷം മാതാപിതാക്കൾക്കൊപ്പം തിരുമുരുകൻ പൂണ്ടിയിലെ വീട്ടിലായിരുന്നു താമസം. സിറ്റി പൊലീസ് കമ്മിഷണർ എസ്.പ്രഭാകരൻ, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അഭിനവ് കുമാർ, അസിസ്റ്റന്റ് കമ്മിഷണർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച പ്രത്യേക പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.