ഇടിച്ചിടിച്ചു കുന്നില്ലാതായി; തേനിടുക്കിലും ശങ്കരംകണ്ണംതോട്ടിലും മണ്ണു കടത്തൽ തകൃതി
Mail This Article
വടക്കഞ്ചേരി∙ മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാത നിർമാണത്തിനെന്ന പേരിൽ തേനിടുക്കിലും ശങ്കരംകണ്ണംതോട്ടിലും കുന്നിടിക്കലും മണ്ണു കടത്തലും തകൃതി. ആറുവരിപ്പാതയുടെ ആവശ്യത്തിനെന്ന പേരില്‍ കുന്നിടിച്ച് അയല്‍ ജില്ലകളിലേക്കു കടത്തുകയാണ്. വന്‍ പാറക്കൂട്ടം പൊട്ടിച്ചു കല്ലും കടത്തുന്നുണ്ട്.
വടക്കഞ്ചേരി പഞ്ചായത്തിലെ പന്നിയങ്കര, ചുവട്ടുപാടം കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം മലയിടിച്ചു മണ്ണും കല്ലും കൊണ്ടുപോകുന്നുണ്ട്. ദേശീയപാത വഴിയും ഗ്രാമീണ റോഡുകളിലൂടെയും മണ്ണു കടത്തു സജീവമാണ്. ഇതു സംബന്ധിച്ച് വടക്കഞ്ചേരി പൊലീസിലും വില്ലേജ് അധികൃതര്‍ക്കും ഒട്ടേറെ പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും നടപടികള്‍ ഒന്നുമില്ലെന്നാണ് ആരോപണം. തേനിടുക്കിലും ശങ്കരംകണ്ണംതോട്ടിലും ഇടിച്ചിടിച്ചു കുന്നുതന്നെ ഇല്ലാതായി.
ജിയോളജിക്കൽ വകുപ്പിന്റെ അനുമതിയില്ലാതെയാണ് കുന്നുകള്‍ ഇടിക്കുന്നതെന്ന് പ്രദേശവാസികള്‍ അരോപിച്ചു. ദേശീയപാതക്കായി മണ്ണു കൊണ്ടുപോകുവാന്‍ എന്ന പേരില്‍ പാസ് വാങ്ങി അതിന്റെ മറവില്‍ സമയ പരിധി കഴിഞ്ഞിട്ടും മണ്ണു കടത്തുകയാണെന്നാണ് ആരോപണം. ദേശീയപാതയുടെ നിര്‍മാണ ആവശ്യത്തിന് ജില്ലാ ജിയോളജിക്കൽ വകുപ്പിന്റെ അനുമതിയോടെ തേനിടുക്കിൽ രണ്ടു കുന്നുകൾ ഇടിച്ചു മണ്ണെടുത്തിരുന്നു.
കുന്നിടിക്കലിനു പുറമെ വടക്കഞ്ചേരിയില്‍ നെൽപാടം നികത്തലും വ്യാപകമാണ്. വെള്ളച്ചാലുകള്‍ വരെ അടച്ചാണ് പാടം നികത്തല്‍. വില്ലേജ് അധികൃതരെത്തി സ്റ്റോപ്പ് മെമ്മോ കൊടുത്താലും ആഴ്ചകൾക്ക് ശേഷം സ്റ്റോപ്പ് മെമ്മോ കൊടുത്ത സ്ഥലവും നികത്തുന്നു. വില്ലേജ് ഒാഫിസിലും കൃഷിഭവനിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും നികത്തുന്നവര്‍ക്ക് തുണയാകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം വടക്കഞ്ചേരിയില്‍ 20 ഹെക്ടറോളം നെല്‍പാടം നികത്തിയെന്നാണ് കണക്ക്.