ADVERTISEMENT

പാലക്കാട് ∙ രാത്രികാലങ്ങളിൽ നഗരപ്രദേശത്തെ പറക്കുന്നത്തു പൂട്ടി കിടന്നിരുന്ന വീടുകൾ കുത്തിത്തുറന്നു സ്വർണവും പണവും മോഷ്ടിച്ച പ്രതിയെ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പറക്കുന്നം പള്ളിലൈനിൽ ജാഫറലി (36) നെയാണ് ഇന്നലെ ടൗണിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങൾക്കു മുൻപായിരുന്നു മോഷണം. 

പറക്കുന്നം സ്വദേശികളായ ബഷീർ, ജാഫർ എന്നിവരുടെ വീടുകളിലാണു മോഷണം നടത്തിയത്. ജാഫറലി ഇവരുടെ വീടിനു സമീപം തന്നെയാണു താമസം. ബഷീറിന്റെ വീടു കുത്തിത്തുറന്ന് 20 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നു. ജാഫറിന്റെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും വിലകൂടിയ വാച്ചുകളും കവർന്നു. രാത്രി മോഷണം നടത്തിയ പ്രതി പകൽ സമയങ്ങളിൽ നാട്ടുകാരുമായി ഇടപഴകിയാണു കഴിഞ്ഞിരുന്നത്. 

നാട്ടുകാർക്കു സഹായം ചെയ്യുന്ന പെരുമാറ്റം സംശയത്തിന് ഇടവരുത്തിയില്ലെന്നു പൊലീസ് പറഞ്ഞു. ഈ രണ്ടു വീടുകൾ കൂടാതെ മറ്റ് ആറു വീടുകളിലും മോഷണ ശ്രമം നടന്നിരുന്നു. മോഷണം പരാതികൾ വർധിച്ചതോടെ പൊലീസ് രഹസ്യാന്വേഷണം നടത്തി. പരിസര വാസികളായ 50 പേരുടെ വിവരങ്ങൾ ശേഖരിച്ചു. 30 സിസിടിവികളിലെ ദൃശ്യങ്ങളും പരിശോധിച്ചു. സംശയിക്കാവുന്ന വ്യക്തികളുടെ വിരലടയാളവും സാമ്പത്തിക ഇടപാടുകളും പരിശോധന നടത്തി.

ഇതിൽ ജാഫറലിയുടെ സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നുകയും നീക്കങ്ങൾ രഹസ്യമായി നിരീക്ഷിക്കുകയും പ്രതിയെന്ന് ഉറപ്പിക്കുകയും. തുടർന്ന് ടൗൺ നോർത്ത് ഇൻസ്പെക്ടർ ആർ.സുജിത്ത് കുമാർ, എസ്ഐ സി.കെ.രാജേഷ്, പ്രോബേഷണറി എസ്ഐ എച്ച്.തോമസ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു.  

പ്രതി മോഷ്ടിച്ച സ്വർണം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ജ്വല്ലറികളിൽ പണയം വച്ചെന്നു പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ ടൗൺ നോർത്ത് പൊലീസിൽ നിലവിൽ രണ്ടു കേസുകളുണ്ട്. മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതു പൊലീസ് അന്വേഷിച്ചു വരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com