9 പരാതികൾ തീർപ്പാക്കി പരിഹാര അദാലത്ത്
Mail This Article
പട്ടാമ്പി ∙ താലൂക്ക് ഓഫിസിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തി. ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്കിന്റെ നേതൃത്വത്തിലായിരുന്നു അദാലത്ത്. താലൂക്കിന് കീഴിലെ 18 വില്ലേജുകളിൽ നിന്നായി 250 പരാതികൾ ലഭിച്ചു. 9 പരാതികൾക്ക് അദാലത്തിൽ പരിഹാരം കാണാനായി. അദാലത്തിൽ ലഭിച്ച എല്ലാ പരാതികൾക്കും ഒരു മാസത്തിനകം പരിഹാരം കാണുമെന്നും അടുത്ത മാസം വീണ്ടും അദാലത്ത് നടത്തുമെന്നും ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു.
പട്ടാമ്പി താലൂക്ക് ഓഫിസിലും 18 വില്ലേജുകളിലുമായി പരിഹരിക്കേണ്ട 70 പരാതികൾ ലഭിച്ചു. ഒറ്റപ്പാലം സബ് കലക്ടർ ഓഫിസുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ട 34 പരാതികളും, ജില്ലാ കലക്ടറേറ്റുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ട 12 പരാതികളും, പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ട 63 പരാതികളും ലഭിച്ചു.
സിവിൽ സപ്ലൈസ് വകുപ്പ് പരിഹരിക്കേണ്ട 14 പരാതികളും ലാൻഡ് ട്രൈബ്യൂണൽ പരാതികൾ 15 എണ്ണവും ജല അതോറിറ്റിയുമായി ബന്ധപ്പെട്ട 8 പരാതികളും വൈദ്യുത വകുപ്പുമായി ബന്ധപ്പെട്ട 5 പരാതികളും കൃഷി വകുപ്പ് പരിഹരിക്കേണ്ട 4 പരാതികളും മോട്ടർ വാഹന വകുപ്പുമായി ബന്ധപ്പെട്ട 4 പരാതികളും അദാലത്തിൽ എത്തി.
ജിയോളജി വകുപ്പ് പരിഹരിക്കേണ്ട 4 പരാതികളും ഇറിഗേഷൻ വകുപ്പുമായി ബന്ധപ്പെട്ട 3 പരാതികളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട 3 പരാതികളും സഹകരണ വകുപ്പുമായി ബന്ധപ്പെട്ട 3 പരാതികളും മൃഗസംരക്ഷണ വകുപ്പ് പരിഹരിക്കേണ്ട 2 പരാതികളും ആരോഗ്യ വകുപ്പ് പരിഹരിക്കേണ്ട ഒരു പരാതിയും റജിസ്ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട ഒരു പരാതിയും മലിനീകരണ നിയന്ത്രണ വകുപ്പുമായി ബന്ധപ്പെട്ട ഒരു പരാതിയും ഐസിഡിഎസ് വകുപ്പ് പരിഹരിക്കേണ്ട ഒരു പരാതിയും പൊതുമരാമത്ത് റോഡ് വിഭാഗം പരിഹരിക്കേണ്ട ഒരു പരാതിയും പട്ടികജാതി വികസന വകുപ്പ് പരിഹരിക്കേണ്ട ഒരു പരാതിയുമാണ് അദാലത്തിൽ ലഭിച്ചത്.
ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളും അദാലത്തിൽ പങ്കെടുത്തിരുന്നു.
പരാതികൾ തരം തിരിച്ച് അദാലത്തിൽ വച്ച് തന്നെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയതായി ജില്ലാ കലക്ടർ അറിയിച്ചു. ഒരു മാസത്തിനകം എല്ലാ പരാതികളും പരിശോധിച്ച് പരിഹരിക്കാൻ കഴിയുന്നവ പരിഹരിക്കുമെന്നും പരാതിക്കാരെ വിവരം അറിയിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ജില്ലാ കലക്ടർക്ക് പുറമേ ഡപ്യൂട്ടി കലക്ടർ കെ. മധു, തഹസിൽദാർ ടി.പി. കിഷോർ, ഭൂരേഖ തഹസിൽദാർ പി. ഗിരിജ ദേവി, ഡപ്യൂട്ടി തഹസിൽദാർ വി.പി. സെയ്ത് മുഹമ്മദ് , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ വില്ലേജ് ഓഫിസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.