ADVERTISEMENT

കൊടുമ്പ് ∙ ആഭരണം നഷ്ടപ്പെട്ടു എന്ന ബന്ധുക്കളുടെ സംശയവും കഴുത്തിലെ മുറിവുമാണു പത്മാവതിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിനു കാരണമായത്. 31ന് ഉച്ചഭക്ഷണത്തിനുശേഷം തറവാട്ടു വീട്ടിൽ വിശ്രമിക്കാൻ പോയ പത്മാവതി മരിച്ച വിവരം അറിയുന്നതു രാത്രി എട്ടരയോടെ മകൻ അമ്മയെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ ചെന്നപ്പോഴാണ്. തറവാട്ടു വീട്ടിൽ നിലത്തു കിടക്കുന്ന രീതിയിലായിരുന്നു ശരീരം. തുടർന്ന് എടുത്തു മാറ്റിക്കിടത്തിയപ്പോഴാണു മരിച്ചെന്നു സംശയം തോന്നിയത്. പിന്നീടു പരിശോധിച്ചപ്പോൾ കഴുത്തിലെ മാല നഷ്ടപ്പെട്ടതായി മനസ്സിലായി. കഴുത്തിലെ മുറിവു കണ്ടതോടെ ടൗൺ സൗത്ത് പൊലീസിനെ അറിയിച്ചു. പൊലീസ് പരിശോധനയിലും സംശയങ്ങൾ ഉയർന്നതോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു

മരണത്തിൽ അസ്വാഭാവികത തോന്നിയതോടെ അന്നു വീട്ടിലെത്തിയ മുഴുവൻ പേരുടെയും വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. കെട്ടിടം പണിക്കെത്തിയവരോടു ജനുവരി ഒന്നിനു രാവിലെ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്താനും നിർദേശിച്ചു. ഇതിനിടെ, ബഷീർ സ്ഥലത്തില്ലെന്നു മനസ്സിലാക്കി. പിറ്റേന്നു രാവിലെ മറ്റു തൊഴിലാളികളോടൊപ്പം എത്തിയ സത്യഭാമയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു കൊലപാതക വിവരം ചുരുളഴിഞ്ഞത്. ബഷീറും സത്യഭാമയും തമ്മിലുള്ള അടുപ്പവും കൂടുതൽ സംശയത്തിനിടയാക്കി.

ജില്ലാ പൊലീസ് സർജൻ ഡോ.പി.ബി.ഗുജ്റാൾ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണു കൊലപാതകം സ്ഥിരീകരിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചെന്നു മനസ്സിലാക്കിയതോടെ സത്യഭാമയെ ഏൽപിച്ച തുകയിൽ നിന്ന് ഒരു വിഹിതം തിരിച്ചുവാങ്ങിയാണു‌ ബഷീർ കോയമ്പത്തൂരിലേക്കു കടന്നത്.  പ്രതികളെ ഇന്നലെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി. സത്യഭാമയും ബഷീറും വില കൂടിയ മൊബൈൽ ഫോൺ വാങ്ങിയിരുന്നെന്നു പൊലീസ് പറഞ്ഞു. ഇതിന്റെ ബാധ്യത തീർക്കാൻ സാധിക്കാത്തതിനാൽ സത്യഭാമ ബഷീറിനോടു പത്മാവതിയുടെ ആഭരണം കൈക്കലാക്കുന്നതിനെക്കുറിച്ചു സംസാരിച്ചിരുന്നതായും പൊലീസ് പറഞ്ഞു. 

പൊലീസിന്റെ മികവ്

കൊലപാതക സൂചന ലഭിച്ചതോടെ ടൗൺ സൗത്ത് ഇൻസ്പെക്ടർ ടി.ഷിജു ഏബ്രഹാം, എസ്ഐമാരായ വി.ഹേമലത, എം.അജാസുദീൻ, സുരേഷ് ഉദയകുമാർ, എഎസ്ഐമാരായ സുനിൽകുമാർ, പി.ആനന്ദ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.സരള, സി.രാജീവ്, എസ്.സജീന്ദ്രൻ, എം.സുനിൽ, ആർ.വിനോദ്, രാജേഷ്, വിനേഷ്, ഷനോസ്, ആർ.സൗമ്യ, പ്രീജാമോൾ എന്നിവരുൾപ്പെട്ട സംഘം സ്ക്വാഡുകളായി തിരിഞ്ഞു നടത്തിയ അന്വേഷണമാണ് ഉടനടി പ്രതികളെ വലയിലാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com