കൂറ്റനാട് ടൗണിൽ വിദ്യാർഥികളുടെ ചേരിതിരിഞ്ഞുള്ള കയ്യാങ്കളി; അപകടസാധ്യതയേറെ
Mail This Article
കൂറ്റനാട്∙ ടൗണിൽ വിദ്യാർഥികളുടെ ചേരിതിരിഞ്ഞുള്ള കയ്യാങ്കളി തുടർക്കഥയാകുന്നതായി പരാതി. അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കിൽ വാഹനത്തിരക്കേറിയ സ്ഥലമായതിനാൽ വിദ്യാർഥികൾ അടക്കം അപകടത്തിൽപെടാനുള്ള സാധ്യത ഏറെയാണെന്നു നാട്ടുകാർ പറഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് അവസാനമായി അടിപിടി ഉണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പല തവണ ഇതുപോലെ അടിപിടി ഉണ്ടായതായി യാത്രക്കാരും നാട്ടുകാരും കച്ചവടക്കാരും പറയുന്നു.
ടൗണിൽ സ്കൂൾ വിടുന്ന സമയങ്ങളിൽ പൊലീസ് സേവനം ഉണ്ടായിരുന്നതിനാൽ ഇത്തരം സംഭവം ഉണ്ടാകുമായിരുന്നില്ല. നിലവിൽ അവരുടെ സേവനം ഇല്ലാത്ത ദിവസങ്ങളിലാണ് അക്രമം നടക്കുന്നത്. സംസ്ഥാന പാത അടക്കം കടന്നുപോകുന്ന റോഡായതിനാൽ വാഹനങ്ങൾ തിങ്ങി നിറഞ്ഞുപോകുന്ന നാലും കൂടിയ ജംക്‌ഷനിലാണ് അടിപിടി നടക്കുന്നത്. അതിനാൽ മറ്റു യാത്രക്കാരും അപകടത്തിൽപെടാനുള്ള സാധ്യത വർധിക്കുന്നു.
പലപ്പോഴും നാട്ടുകാർ ഇടപെട്ട് വിരട്ടിയാണ് പ്രശ്നം പരിഹരിക്കുന്നതത്രെ. ചില ദിവസങ്ങളിൽ പ്രശ്നം അതിരൂക്ഷമാകാറുണ്ടെന്നും സ്കൂൾ അധികൃതരും ചാലിശ്ശേരി പൊലീസും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നുമാണ് ആവശ്യം. ടൗണിൽ പല ബസുകളും വിദ്യാർഥികളെ കയറ്റാതിരിക്കുകയും വിദ്യാർഥികളോട് മോശമായി പെരുമാറുകയും ചെയ്യുന്നുവെന്ന ആക്ഷേപവും ശക്തമാണ്. അതുകൊണ്ട് പൊലീസിന്റെ മുടങ്ങാതെയുള്ള സേവനം ഉറപ്പാക്കണമെന്നും രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.