ലോറിക്കു പിന്നിൽ ലോറിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരുക്ക്
Mail This Article
ആലത്തൂർ ∙ ദേശീയപാത എരിമയൂർ തോട്ടുപാലത്തിനു സമീപം ലോറിക്കു പിറകിൽ മറ്റൊരു ലോറി ഇടിച്ചു ഡ്രൈവർക്ക് ഗുരുതര പരുക്ക്. കൊഴിഞ്ഞാമ്പാറ ബോയത്തറ കണ്ണന് (35) ആണു പരുക്കേറ്റത്. ഇയാളെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് അപകടം. വാഹനങ്ങൾ പാലക്കാട് ഭാഗത്തു നിന്നു തൃശൂർ ഭാഗത്തേക്കു പോകുകയായിരുന്നു. ഇരുമ്പു കയറ്റി പോകുന്ന ലോറി പെട്ടെന്നു ബ്രേക്കിട്ടപ്പോൾ, പിന്നിലുണ്ടായിരുന്ന പച്ചക്കറി ലോറി ഇടിച്ചുകയറുകയായിരുന്നു.
ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവർ കണ്ണനെ ഒന്നര മണിക്കൂർ നേരത്തെ ശ്രമഫലമായി ആലത്തൂർ അഗ്നിരക്ഷാ സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് കാബിൻ മുറിച്ചു മാറ്റിയാണു പുറത്തെടുത്തത്. ആദ്യം ആലത്തൂർ സ്വകാര്യ ആശുപത്രിയിലും പിന്നീടു നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലത്തൂർ പൊലീസും സ്ഥലത്തെത്തി.
വാഹന ഗതാഗതത്തിനും തടസ്സമുണ്ടായി. ആലത്തൂർ അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജി.മധുവിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ ഒ.പി.ഷാജിമോൻ, കെ.രഞ്ജിത്ത്, എം.സൈമൺ, എം.പ്രശാന്ത്, കെ.വിനീഷ്, പി.സുഭാഷ് എന്നിവരാണു രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.