ADVERTISEMENT

പാലക്കാട് ∙ ധോണിയിൽ ഇന്നലെ പുലർച്ചെ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പാപ്പറമ്പ്, അരിമണി, ചോളോട് എന്നിവിടങ്ങളിലാണു രണ്ടു കൊമ്പനും ഒരു പിടിയും രണ്ടു കുട്ടികളുമായി എത്തിയത്. നാട്ടുകാർ പടക്കം പൊട്ടിച്ച് തുരത്താൻ ശ്രമിച്ചെങ്കിലും കൊമ്പൻ ആക്രമിക്കാൻ ശ്രമിച്ചതോടെ പിൻവാങ്ങി. 

പാപ്പറമ്പ് ആർ.വേലായുധൻ, ആരിമണിയിലെ കെ.സുകുമാരൻ എന്നിവരുടെ നെൽപാടവും തെങ്ങുകളും നശിപ്പിച്ചു. ഒരു മണിക്കൂറോളം ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടം പിന്നീടു വരക്കുളം ഭാഗത്തെ കുറ്റിക്കാട്ടിലേക്കു പോയി. ധോണി കൊമ്പനെ പിടിച്ചതുകൊണ്ടു മാത്രം പ്രശ്നം അവസാനിക്കില്ലെന്നും ശല്യക്കാരായ മറ്റ് ആനകളെക്കൂടി പിടിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

വേണ്ടേ, പാലക്കാട്ടും ഒരു കുങ്കി ക്യാംപ്

കാട്ടാന ശല്യം രൂക്ഷമായ ജില്ലയിൽ അവയെ തുരത്താൻ വയനാട്ടിൽ നിന്നു കുങ്കി ആനകളും വിദഗ്ധ സംഘവും എത്തണം. ധോണിയിൽ ഇറങ്ങിയ പി.ടി. ഏഴാമൻ കൊമ്പനെ പിടികൂടാൻ അനുമതി ലഭിച്ചിട്ടും വിദഗ്ധ സംഘത്തെയും കുങ്കികളെയും കാത്തിരുന്നത് 14 ദിവസം. അതുവരെ കാട്ടാനക്കൂട്ടം ഭീതി പരത്തി പ്രദേശത്തു കൃഷി നശിപ്പിച്ചു കൊണ്ടിരുന്നു. കുങ്കി ക്യാംപ് തുടങ്ങാൻ ധോണിയിൽ എല്ലാ സൗകര്യവുമുണ്ട്. സ്ഥലം, വെള്ളം, അനുകൂലമായ ഭൂപ്രകൃതി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഏറെ.

ധോണിയിൽ ഇപ്പോൾ സ്ഥിരമായി ഉള്ളത് അഗസ്റ്റിൻ എന്ന കുങ്കി മാത്രം. മദപ്പാടുള്ളതിനാൽ ആറു മാസത്തോളം അഗസ്റ്റിനെ പുറത്തിറക്കാനാകില്ല. കാട്ടാന ശല്യമുണ്ടായാൽ വയനാട്ടിൽ നിന്നു കുങ്കികളെത്തണം. ധോണിയിലുള്ള പ്രമുഖയെ ഉടനെ വയനാട്ടിലേക്കു കൊണ്ടുപോകും. ഇവിടെ കുങ്കി ക്യാംപ് തുടങ്ങിയാൽ അതു മലപ്പുറം, തൃശൂർ ജില്ലകൾക്കും ഉപകരിക്കും.

അനുമതി കിട്ടാതെ പദ്ധതികൾ

19 കിലോമീറ്റർ ദൂരം സൗരോർജവേലി (1.14 കോടി രൂപ ചെലവിൽ), വന്യമൃഗങ്ങളുടെ നീക്കം നിരീക്ഷിക്കാൻ 8 ഡ്രോൺ ക്യാമറ (5 ലക്ഷം രൂപ), ദ്രുതകർമ സേനയുടെ ശാക്തീകരണത്തിനുള്ള ഉപകരണങ്ങൾ (15 ലക്ഷം രൂപ) തുടങ്ങി ഒട്ടേറെ പദ്ധതികൾക്കു സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ കേന്ദ്ര വനം മന്ത്രിക്കു നൽകിയ മറുപടിയിൽ പറയുന്നു. വി.കെ.ശ്രീകണ്ഠൻ എംപിയാണു പ്രശ്നം പാർലമെന്റിൽ ഉന്നയിച്ചത്.

ആവശ്യത്തിന് ഉപകരണങ്ങളില്ല

കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങളെ തുരത്താൻ മറ്റു സംസ്ഥാനങ്ങൾ നൂതന ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഇവിടെ വെറും പടക്കം മാത്രം. കാട്ടാനകളെ തുരത്താൻ ഭയപ്പെടുത്തുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളുള്ളതു കേരള സർക്കാർ അറിഞ്ഞിട്ടുപോലുമില്ല. തേനീച്ചക്കൂട്ടത്തിന്റെ ശബ്ദമുണ്ടാക്കുന്ന ഉപകരണം പലയിടത്തും ഫലപ്രദമാണെങ്കിലും ഇവിടെയില്ല. റബർ ബുള്ളറ്റ് കുറെ കാലമായി അനുവദിക്കുന്നില്ല. ആകെ അനുമതിയുള്ള പടക്കം ഉദ്യോഗസ്ഥർ പണം മുടക്കി വാങ്ങണം. 

വെറ്ററിനറി മെഡിക്കൽ യൂണിറ്റ് കടലാസിൽ

മണ്ണാർക്കാട് കോഴിക്കൂട്ടിൽ അകപ്പെട്ട പുലി ചത്തതു സമയത്തു ചികിത്സ കിട്ടാത്തതിനാലാണ്. വയനാട്ടിൽ നിന്നുള്ള വെറ്ററിനറി ഡോക്ടറും സംഘവും എത്തിയപ്പോഴേക്കു പുലി ചത്തു. ഇത്തരം സംഭവങ്ങൾ ജില്ലയിൽ ആവർത്തിക്കുമ്പോഴും ഇവിടെ മെഡിക്കൽ യൂണിറ്റ് തുടങ്ങാനുള്ള നടപടി കടലാസിൽ തന്നെ. ധോണിയിൽ വെറ്ററിനറി ചികിത്സാ കേന്ദ്രം തുടങ്ങാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. കാട്ടിനുള്ളിൽ പരുക്കേറ്റ കാട്ടാനകൾക്കു പോലും കുങ്കി ആനകളുടെ സഹായത്തോടെ ചികിത്സ നൽകുന്ന രീതി പലയിടത്തുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com