മധുവിനു നേരെ കാട്ടിൽ ചിലർ തോക്കു ചൂണ്ടിയെന്ന് അമ്മ
Mail This Article
മണ്ണാർക്കാട് ∙ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ മുൻപു മറ്റു ചിലർ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അമ്മ മല്ലി കോടതിയിൽ മൊഴി നൽകി. പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം വീണ്ടും വിസ്തരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്.കാട്ടിൽ ഒരു സംഘം തന്നെ തോക്കും ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ഭാഗ്യം കൊണ്ടാണു രക്ഷപ്പെട്ടതെന്നും മധു പറഞ്ഞിരുന്നു. മധു മരിച്ച ശേഷം സഞ്ചിയിൽ നിന്നു മൊബൈൽ ചാർജർ കണ്ടെത്തിയ സംഭവത്തിൽ, ‘കാട്ടിൽ ചാർജർ കൊണ്ടുപോകേണ്ട ആവശ്യമില്ലെന്നും മധുവിന്റെ ചാർജറാണെന്നു കള്ളം പറയുകയാണെന്നും’ മല്ലി പറഞ്ഞു.
മുക്കാലിയിൽ നിന്നു മധുവിനെ പൊലീസ് ജീപ്പിൽ കയറ്റുമ്പോൾ കുഴപ്പമില്ലായിരുന്നുവെന്നും പിന്നെ എന്തു സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു നൽകിയ പരാതിയിൽ ഒപ്പിട്ടതു താനാണെന്ന് അവർ മൊഴി നൽകി. ലീഗൽ സർവീസ് അതോറിറ്റി അഭിഭാഷകനെ നിയോഗിച്ചെന്നും ജഡ്ജി നേരിട്ട് ഒന്നും ചോദിച്ചില്ലെന്നും പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിനു മറുപടിനൽകി.അന്വേഷണ ഉദ്യോഗസ്ഥൻ ടി.കെ.സുബ്രഹ്മണ്യനെയും വീണ്ടും വിസ്തരിച്ചു. സംഭവ ദിവസം മധുവിനെ കസ്റ്റഡിയിലെടുത്ത എസ്ഐ പ്രസാദ് വർക്കിയല്ലാതെ മറ്റാരെങ്കിലും ജീപ്പ് ഉപയോഗിച്ചോ എന്നു വെഹിക്കിൾ ഡയറി നോക്കി പറയാനാവില്ലെന്ന് ടി.കെ.സുബ്രഹ്മണ്യൻ പറഞ്ഞു.