ഒറ്റപ്പാലം ∙ രാവിൽ നിറദീപങ്ങൾ തെളിച്ച കൂത്തുമാടം; പൂരപ്പെരുമയുടെ ചിനക്കത്തൂരിൽ ഇനി കാണാം രാമായണ കഥ, തട്ടകത്തിൽ കാതോർത്താൽ കേൾക്കാം കമ്പരാമായണ ശീലുകൾ. ചിനക്കത്തൂർ പൂരത്തിനു മുന്നോടിയായി തോൽപാവക്കൂത്തിന് ഇന്നു തുടക്കം.ഭഗവതിക്കാവിലെ കൂത്തുമാടത്തിൽ 17 ദിവസമാണു പാവക്കൂത്ത്. കമ്പരാമായണത്തിലെ സേതുബന്ധനം മുതൽ ശ്രീരാമപട്ടാഭിഷേകം വരെയുള്ള ഭാഗങ്ങളാണു പാവകളിയിലൂടെ അവതരിപ്പിക്കുന്നത്.
ഇന്നു ദേവസ്വം കൂത്തോടെയാണു തുടക്കംപിന്നീടുള്ള 7 ദിവസങ്ങളിൽ തട്ടകത്തിലെ 7 ദേശക്കമ്മിറ്റികളുടെ വകയാണു തോൽപാവക്കൂത്ത്. ചിനക്കത്തൂരിൽ 3 പതിറ്റാണ്ടു പിന്നിട്ട പാലപ്പുറത്തെ എ.സദാനന്ദ പുലവരും സംഘവുമാണു കൂത്ത് അവതരിപ്പിക്കുന്നത്. തോൽപാവക്കൂത്ത് സമാപിക്കുന്ന 23ന് ആണു പൂരം കൊടിയേറ്റം.പൂരത്താലപ്പൊലി മാർച്ച് 4നും കുമ്മാട്ടി 5നും ആഘോഷിക്കും. 6ന് ആണു പ്രസിദ്ധമായ ചിനക്കത്തൂർ പൂരം.
കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയ ശേഷമെത്തുന്ന പൂരത്തെ വർണാഭമാക്കാനുള്ള തയാറെടുപ്പുകളാണു ദേശങ്ങളിൽ പുരോഗമിക്കുന്നത്.തോൽപാവക്കൂത്തിനൊപ്പം ഒരു മാസത്തോളം നീളുന്ന കലാ-സാംസ്കാരിക പരിപാടികൾക്കും ഇന്ന് അരങ്ങുണരും. ദേവസ്വം കൂത്തിനോടനുബന്ധിച്ച് ഇന്നു വൈകിട്ട് 7.30നു നൃത്തപരിപാടി അരങ്ങിലെത്തും. രാത്രി 10നു കൂത്തുമാടം കൊട്ടിക്കയറിയ ശേഷം കമ്പംകത്തിക്കലും കരിമരുന്നു പ്രയോഗവും.