അഹല്യ, കരിങ്കല്ലിൽ കൊത്തിയ കവിത
Mail This Article
വാളയാർ ∙ ശിൽപങ്ങൾ കണ്ണിനു വിസ്മയമാണ്, എക്കാലത്തും. അഹല്യ ഹെറിറ്റേജ് വില്ലേജിലെ സ്ത്രൈണം കരിങ്കൽ ശിൽപകലാ ക്യാംപിൽ ഇത്തരത്തിൽ 10 ശിൽപങ്ങളുടെ നിർമാണം പൂർത്തിയാവുന്നു. 10 കലാകാരന്മാരാണ് ഇതു തയാറാക്കുന്നത്. പ്രശസ്തരായ 5 വനിതകളും ശിൽപ നിർമാണത്തിനുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന ശിൽപനിർമാണം അന്തിമഘട്ടത്തിലെത്തി. പൂർണമായും കരിങ്കല്ലിൽ കൊത്തിയാണു ശിൽപം നിർമിക്കുന്നത്. പുരാണ കാവ്യങ്ങളിലെ കഥാപാത്രങ്ങളും മിത്തുകളുമാണു ശിൽപങ്ങളായി അഹല്യ ശിൽപോദ്യാനത്തിൽ ഒരുങ്ങുന്നത്.
ചിലപ്പതികാരത്തിലെ കണ്ണകിയുടെ വിശ്വരൂപവും കോവലനും കണ്ണകിയുടെ ഉറ്റ സുഹൃത്തായ മാതരിയും കരിങ്കല്ലിൽ തയാറായിട്ടുണ്ട്. ചിലപ്പതികാരത്തിലെ വണിക, വെള്ളാള എന്നീ ഭൂതങ്ങളുടെ ശിൽപങ്ങളും ഇതോടൊപ്പം കാണാം.ഭാഗീരഥി നദി, ദേവയാനി, ദമയന്തി, കാരയ്ക്കൽ അമ്മ, രത്നമാല തുടങ്ങിയ ശിൽപങ്ങളും ഒരുക്കിയിട്ടുണ്ട്. ഗുജറാത്തുകാരിയായ അർച്ചന സിങ്, പഞ്ചാബിൽ നിന്നുള്ള മൻദീപ് സിങ്, തർവീന്ദർ സിങ് എന്നിവർക്കൊപ്പം അജിത പ്രഭാകരൻ, അജേഷ്, മിബിൻ ഭാസ്കർ, സബിത കടന്നപ്പള്ളി, സനുൽകുട്ടൻ, സഹിത, സതീഷ് തുടങ്ങിയവരാണു ശിൽപികൾ. വിവിധ തരത്തിലുള്ള നൂറോളം ശിൽപങ്ങളാണ് അഹല്യ ഹെറിറ്റേജ് വില്ലേജിലുള്ള ശിൽപോദ്യാനത്തിൽ ഒരുക്കിയിട്ടുള്ളത്. ഇവിടേക്കു സന്ദർശകരെയും വിദ്യാർഥികളെയും അഹല്യ കാത്തിരിക്കുകയാണ്.