പാലക്കാട് ∙ ഉദ്ഘാടനത്തിന്റെ പുതുമ മാറും മുൻപ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കുള്ള ശുചിമുറി സംവിധാനം പൂട്ടി. ഭിന്നശേഷിക്കാർക്കുള്ള ശുചിമുറിക്കും പൂട്ടുവീണു. സ്റ്റാൻഡിലെ ഭക്ഷണശാല മാസങ്ങൾ കഴിഞ്ഞിട്ടും തുറന്നിട്ടില്ല. വിശ്രമമുറി ആവശ്യപ്പെടുന്നവർക്കു മാത്രമേ തുറന്നുകൊടുക്കൂ.

സ്റ്റാൻഡിനു മുന്നിലെ നടപ്പാതയിൽ സ്ഥാപിച്ച ഇരുമ്പു ഗ്രില്ലിൽ ചെറിയ കുട്ടികളുടെ കാൽ കുടുങ്ങുന്നതായി പരാതി ഉയർന്നിട്ടും നടപടിയില്ല. അപകടാവസ്ഥ കെഎസ്ആർടിസിയെയും യാത്രക്കാർ അറിയിച്ചിരുന്നു. ഇതിനെല്ലാം പുറമേ സ്റ്റാൻഡിലേക്കുള്ള പ്രധാന വഴിയുടെ സ്ഥലം കവർന്നു കടയും ആരംഭിച്ചിട്ടുണ്ട്. പുതിയ സ്റ്റാൻഡ് ലഭിച്ചിട്ടും ബസുകൾ ബൈപാസിൽ നിർത്തിയിടുന്ന രീതിയും അവസാനിപ്പിച്ചിട്ടില്ല. സ്റ്റാൻഡിലെ പാർക്കിങ്ങിനെച്ചൊല്ലിയും പരാതികൾ ഉയർന്നിരുന്നു.
പ്രവേശന വഴിയിൽ കട തുടങ്ങിയതടക്കമുള്ള വിഷയങ്ങളിൽ അഭിപ്രായ ഭിന്നതയും ഉണ്ട്. ഉന്നതങ്ങളിൽ നിന്നുള്ള തീരുമാന പ്രകാരമാണു നടപടിയെന്നാണു വിശദീകരണം. ഭക്ഷണശാല റെക്കോർഡ് തുകയ്ക്കാണു ലേലം കൊണ്ടതെങ്കിലും കരാരുകാർ പിൻവാങ്ങിയെന്നാണു പിന്നീട് കേട്ടത്. സ്റ്റാൻഡിന്റെ താഴത്തെ നിലയിലുള്ള ശുചിമുറി തുടക്കത്തിൽ കോർപറേഷൻ നേരിട്ടാണു കൈകാര്യം ചെയ്തിരുന്നത്. പിന്നീട് ഇതു തകരാറിലായി. ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. തകരാർ പരിഹരിച്ച് ശുചിമുറി ടെൻഡർ ചെയ്തതായാണു വിശദീകരണം.
താഴെ പഴയ ശുചിമുറി ഉള്ളതാണ് ആശ്വാസം. ബസുകൾ ബൈപാസിൽ നിർത്തിയിടുന്നതു സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഇക്കാര്യത്തിൽ പൊലീസും മോട്ടർ വാഹന വകുപ്പും കർശന നടപടി സ്വീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. ഏഴര വർഷം നീണ്ട നിർമാണത്തിനു ശേഷമാണ് കഴിഞ്ഞ നവംബറിൽ സ്റ്റാൻഡ് തുറന്നത്.