നെന്മാറ∙ നെന്മാറ-വല്ലങ്ങി വേല നടക്കുന്ന നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തോടു ചേർന്ന കുളത്തിന്റെ കരിങ്കൽ ഭിത്തി തകർന്ന ഭാഗം നന്നാക്കാൻ ഇതുവരെ നടപടിയില്ല. ഒരു വർഷം മുൻപ് തകർന്ന ചുറ്റുമതിൽ വേല നാൾ അടുത്തെത്തിയിട്ടും തദ്ദേശ സ്വയംഭരണ വകുപ്പ് വഴിയോ മറ്റ് ഫണ്ട് വഴിയോ നന്നാക്കാൻ നടപടിയുണ്ടായില്ല. ഉത്സവ ദിവസങ്ങളിൽ എത്തുന്ന പതിനായിരക്കണക്കിനാളുകൾക്ക് മതിയായ സുരക്ഷിതത്വം ഉറപ്പാക്കുമെന്നു പറയുന്ന അധികൃതർ വേണ്ട രീതിയിൽ ഇടപെട്ടില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ വർഷം വേല കാണാനെത്തിയ ഒരാൾ ഈ കുളത്തിൽ വീണു മരിച്ച സംഭവം ഉണ്ടായിട്ടും ബന്ധപ്പെട്ടവർ ഇതുവരെ ഉണർന്നു പ്രവർത്തിച്ചിട്ടില്ല.
വേലപ്പറമ്പിൽ നടക്കുന്ന വെടിക്കെട്ടായാലും ആനപ്പന്തലുകളായാലും മറ്റ് വർണാഭമായ കാഴ്ചകൾ കാണാൻ കൂടുതൽ പേരും ഇടംപിടിക്കുന്നത് കുളത്തിനു ചുറ്റുമാണ്. ആദ്യഘട്ടത്തിൽ ചുറ്റുമതിൽ കെട്ടാൻ നെന്മാറ പഞ്ചായത്ത് വകയിരുത്തിയ ഫണ്ട് അപര്യാപ്തമാണെന്ന കാരണത്താൽ പിന്നീട് നടപ്പാക്കിയില്ല. പുതിയ പദ്ധതി തയാറാക്കി കൂടുതൽ ഫണ്ട് ലഭ്യമാക്കാൻ ശ്രമിച്ചു വരുന്നതായി പഞ്ചായത്ത് അധ്യക്ഷ പ്രബിത ജയൻ പറഞ്ഞു. ചുറ്റുമതിലിന് പകരം താൽക്കാലികമായി ബാരിക്കേഡ് കെട്ടി ഇവിടെ എത്തുന്ന ജനങ്ങളെ നിയന്ത്രിക്കാനാണ് അധികൃതരുടെ നീക്കം.