കഞ്ചിക്കോട് വെന്തങ്കോടി മലയിൽ വൻ കാട്ടുതീ
Mail This Article
വാളയാർ ∙ കഞ്ചിക്കോട് വേലഞ്ചേരി വെന്തങ്കോടി മലയിൽ വൻ കാട്ടുതീ. വാളയാർ റേഞ്ച് ഓഫിസർ ആഷിക് അലിയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം രാത്രി വൈകിയും തീയണയ്ക്കാനുള്ള പരിശ്രമത്തിലാണ്. കാറ്റ് വേഗത്തിലായതിനാൽ കിലോമീറ്ററുകളോളം കാട്ടുതീ പടർന്നിട്ടുണ്ട്.
പുതുശ്ശേരി സൗത്ത് സെക്ഷനു കീഴിലുള്ള വന മേഖലയിൽ ഇന്നലെ വൈകിട്ടോടെയാണു തീ വ്യാപിച്ചത്. വിറകു ശേഖരിക്കാൻ പോയവർ ചുള്ളിക്കമ്പുകൾക്കു തീയിട്ടതാകാം കാരണമെന്നു വനം വകുപ്പ് സംശയിക്കുന്നു. വൈകിട്ട് വേലഞ്ചേരി ഭാഗത്താണ് ആദ്യം തീ കണ്ടത്. ഇവിടെ നിന്നു വ്യാപിച്ച് വെന്തങ്കോടി മലയിലേക്ക് നീങ്ങി.
മണിക്കൂറുകൾക്കകം കിലോമീറ്ററുകളോളം തീ വ്യാപിച്ചു. കാട്ടുതീ കൂടുതൽ മേഖലയിലേക്കു പടരുന്നതു തടയാൻ സാധിച്ചെന്നു അടുത്ത ദിവസങ്ങളിൽ നിരീക്ഷണത്തിനു വാച്ചർമാരെ നിയോഗിച്ചെന്നും റേഞ്ച് ഓഫിസർ ആഷിക് അലി അറിയിച്ചു. തീ പടർന്നതോടെ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ മലയടി വാരത്തേക്കും ജനവാസ മേഖലയിലേക്കും എത്താൻ സാധ്യതയുള്ളതിനാൽ വാളയാർ ആറ്റുപ്പതി, നടുപ്പതി കോളനി, കഞ്ചിക്കോട് വനയോര മേഖല എന്നിവിടങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്നും ഇവിടങ്ങളിലും വാച്ചർമാരെ നിയോഗിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
കഴിഞ്ഞ മാസവും സമാനമായി വടശ്ശേരി മോഷ മണ്ഡപം ഭാഗത്തും വെന്തങ്കോടി മലയിലും വലിയ രീതിയൽ കാട്ടു തീ പടർന്നിരുന്നു. അന്ന് വനസമ്പത്ത് വലിയ തോതിൽ നശിച്ചതോടെ വനയോര മേഖലയിലും ജനവാസമേഖലയിലും കാട്ടാന ഉൾപ്പെടെ വന്യ മൃഗ ശല്യം പതിവായിരുന്നു. വാളയാറിലും കോയമ്പത്തൂരിലുമായി വ്യാപിച്ചു കിടക്കുന്നതാണ് വലിയേരി വെന്തങ്കോടി മലനിര.