പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ ദുരിതത്തില്‍
Mail This Article
വടക്കഞ്ചേരി∙ പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരില്ലാത്തത് ദുരിതമാകുന്നു. ഒരു മാസമായി ഞായറാഴ്ച ആശുപത്രി തുറക്കാറില്ല. പുതുക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി 3 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി നൂറുകണക്കിന് രോഗികള്‍ക്ക് ആശ്രയമായിരുന്ന ആശുപത്രിയാണ് ഇപ്പോള്‍ പഞ്ചായത്തിന്റെ അനാസ്ഥ മൂലം നാഥനില്ലാ കളരിയായിരിക്കുന്നത്.
മുന്‍പ് എല്ലാ ദിവസവും രാവിലെ 9 മുതല്‍ 6 വരെ രോഗികളെ പരിശോധിച്ചിരുന്നതാണ്. ഇപ്പോള്‍ ഒരുമണി വരെയെ ആശുപത്രിയുള്ളൂ. 3 ഡോക്ടര്‍മാരില്‍ പഞ്ചായത്ത് നിയമിച്ച ഡോക്ടര്‍ കരാര്‍ പുതുക്കാത്തതിനാല്‍ ഇപ്പോള്‍ വരുന്നില്ല. ബാക്കി രണ്ട് ഡോക്ടര്‍മാരില്‍ ഒരാള്‍ ലീവെടുത്താല്‍ രോഗികള്‍ ദുരിതത്തിലാകും. ഇന്ന് ഡോക്ടർ ഇല്ലാത്തതു കാരണം ഓപി പ്രവര്‍ത്തിക്കുന്നതല്ല എന്ന ബോര്‍ഡ് വെക്കുന്നതോടെ ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്തം തീരുന്നതായി രോഗികള്‍ പറയുന്നു.
സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമായാണ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പുതുക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. ഞായറാഴ്ച ഉള്‍പ്പെടെ അന്ന് പ്രവര്‍ത്തിച്ചിരുന്നു. അധികം വന്ന ജീവനക്കാരെ പഞ്ചായത്താണ് നിയമിച്ചത്. എന്നാല്‍ ഇപ്പോള്‍ പഞ്ചായത്ത് ഫണ്ട് നല്‍കുന്നില്ലെന്നാണ് ആരോപണം. ആരോഗ്യപരിപാലനത്തിനുള്ള ഫണ്ട് വക മാറ്റുന്നതായി കോണ്‍ഗ്രസ് കമ്മിറ്റിയും ആരോപിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിലവാരം ഉയര്‍ത്തി ദിവസവും 9 മുതല്‍ 6 വരെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.