ADVERTISEMENT

പാലക്കാട് ∙ പെട്രോളിനും ഡീസലിനും ഏപ്രിൽ ഒന്നു മുതൽ രണ്ടു രൂപ സെസ് ഏർപ്പെടുത്തുന്നതിനൊപ്പം ഇരട്ടി ഭാരമായി ടോൾ നിരക്ക് വർധനയും. സേലം–കൊച്ചി ദേശീയപാത 544ൽ വാളയാർ, പന്നിയങ്കര ടോൾ ബൂത്തുകളിലാണു നിരക്ക് കൂടുക. വാളയാറിൽ 5% വരെയും പന്നിയങ്കരയിൽ 10% വരെയും വർധനയാണുണ്ടാകുക. പുതിയ നിരക്ക് 31ന് അർധരാത്രി നിലവിൽ വരും. നിത്യേന യാത്ര ചെയ്യുന്നവരെയും ടാക്‌സി ഡ്രൈവർമാരെയും സ്വകാര്യ ബസുകാരെയും വർധന പ്രതിസന്ധിയിലാക്കും. കേരളത്തിലേക്കുള്ള ചരക്കു നീക്കത്തെ ടോൾ ചാർജ് വർധന പ്രതികൂലമായി ബാധിക്കുമെന്ന് ചരക്കു വാഹന ഉടമകളുടെ സംഘടനയും ആശങ്ക അറിയിച്ചിട്ടുണ്ട്.

വിവിധ വാഹനങ്ങൾക്ക് നിരക്ക് വർധന ഇങ്ങനെ

∙ കാർ, ജീപ്പ് തുടങ്ങിയ ചെറുകിട വാഹനങ്ങൾക്ക് ഒരു തവണ ടോൾ കടന്നുപോകുന്നതിനുള്ള തുക 75 രൂപയായി തുടരും. അതേ ദിവസം മടക്കയാത്രയ്ക്ക്  110 രൂപയിൽ നിന്നു 115 രൂപയാക്കി. ചെറുകിട വാഹനങ്ങൾക്ക് ഒരു മാസത്തേക്ക് 50 തവണ ഒരു വശത്തേക്കു മാത്രം കടന്നുപോകാൻ ഒന്നു മുതൽ 2550 രൂപ നൽകണം. നേരത്തെ ഇത് 2425 ആയിരുന്നു.

∙ ചെറിയ വാണിജ്യ വാഹനങ്ങൾ, ചെറിയ ചരക്കു വാഹനങ്ങൾ, ചെറിയ ബസ് എന്നിവയുടെ ഒരു യാത്രയ്ക്കുള്ള തുക 120ൽനിന്നു 125 രൂപയാക്കി ഉയർത്തി. അന്നേദിവസം തന്നെ മടക്കയാത്രയുണ്ടെങ്കിൽ 185 രൂപ നൽകണം. ഇത്തരം വാഹനങ്ങൾക്കു മാസത്തിൽ 50 ഒറ്റ യാത്രയ്ക്ക് 3920 രൂപയായിരുന്നത് 4120 രൂപയാക്കി.

∙ ബസ് ട്രക്ക് (രണ്ട് ആക്‌സിൽ) ഒറ്റ യാത്രയ്ക്കുള്ള നിരക്കിൽ 245 രൂപയായിരുന്നതു 15 രൂപ വർധിപ്പിച്ച് 260 രൂപയാക്കി. ഒരേ ദിവസം മടക്കയാത്രയുടെ നിരക്ക്  370ൽ നിന്നു 390 രൂപയാക്കിയിട്ടുണ്ട്. 50 ഒറ്റ യാത്രയ്ക്ക് ഒരു മാസത്തേക്ക് 8630 രൂപയാക്കി. നേരത്തെ ഇത് 8215 ആയിരുന്നു.  

∙ വ്യാവസായിക ആവശ്യത്തിനുള്ള വലിയ വാഹനങ്ങൾ, മണ്ണു മാറ്റാൻ ഉപയോഗിക്കുന്ന യന്ത്രങ്ങൾ, മൾട്ടി ആക്‌സിൽ വാഹനങ്ങൾ എന്നിവയുടെ നിരക്കിൽ ഗണ്യമായ വർധനയുണ്ട്. ഒരു യാത്രയ്ക്കുള്ള തുക 385ൽ നിന്ന്  405 രൂപയിലെത്തി. അതേദിവസം മടക്കയാത്രയ്ക്കു കൂടിയാകുമ്പോൾ 580ൽ നിന്നു 610 രൂപയാക്കി. മാസത്തിൽ 50 ഒറ്റ യാത്രയ്ക്ക് ഒരു മാസത്തേക്ക് 12880ൽ നിന്ന് 13535 രൂപയാക്കി വർധിപ്പിച്ചു. 

∙ ഏഴോ അതിലധികമോ ആക്‌സിലുള്ള വാഹനങ്ങൾക്ക് ഒരു യാത്രയ്ക്ക് 470ൽ നിന്ന് 495 രൂപയും അതേ ദിവസം മടക്കയാത്രയുണ്ടെങ്കിൽ നിരക്ക് 705ൽ നിന്ന് 740 രൂപയുമാക്കി. 50 ഒറ്റ യാത്രയ്ക്ക് ഒരു മാസത്തേക്ക് 15,685 രൂപയിൽനിന്ന് 16480 രൂപയാക്കി.

∙ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ ദൂരപരിധിയിൽ താമസിക്കുന്നവരുടെ സ്വകാര്യ വാഹനങ്ങൾക്കു പ്രതിമാസം നൽകേണ്ട തുക 315 രൂപയിൽനിന്ന് 15 രൂപ കൂട്ടി 330 രൂപയാക്കി.

വാളയാറിൽ വർധന 5% വരെ

കഴിഞ്ഞ വർഷം ഏപ്രിലിലും വാളയാറിൽ ടോൾ ചാർജ് വർധിപ്പിച്ചിരുന്നു. ദേശീയപാത മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ചാണ് ഇപ്പോഴത്തെ നിരക്കു വർധനയെന്നു കരാർ കമ്പനിയായ വാളയാർ വടക്കഞ്ചേരി എക്സ്പ്രസ് ഹൈവേ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. 

പന്നിയങ്കരയിൽ 10% വരെ 

വടക്കഞ്ചേരി–മണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കരയിൽ ഏപ്രിൽ ഒന്നു മുതൽ വീണ്ടും ടോൾ നിരക്ക് വർധിക്കും. 5–10% വരെ വർധനയാണ് വരുത്തുകയെന്ന് അറിയുന്നു. കൃത്യമായ തീരുമാനം വന്നിട്ടില്ല. മറ്റു ടോൾ പാതകളിൽ 5% വർധന വരുത്തുമ്പോൾ കുതിരാൻ തുരങ്കങ്ങൾ ഉള്ളതുകൊണ്ടാണ് ഇവിടെ കൂടുതൽ വർധനയെന്നു കരാർ കമ്പനി പറയുന്നു.

സമീപവാസികൾക്കു നിലവിൽ നൽകുന്ന സൗജന്യം ഏപ്രിൽ മുതൽ നിർത്തലാക്കാനും  നീക്കമുണ്ട്. ടോൾ പിരിവ് ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ മൂന്നാം തവണയാണ് ഇവിടെ ടോൾ നിരക്കു കൂട്ടുന്നത്. 2022 മാർച്ച് 9 ന് ടോൾ പിരിവ് ആരംഭിച്ച ശേഷം കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനും നവംബർ  മൂന്നിനുമാണ് 5% വീതം കൂട്ടിയത്. ദേശീയപാതയുടെയും സർവീസ് റോഡിന്റെയും നിർമാണം പൂർത്തിയാക്കാതെ ടോൾ വർധിപ്പിക്കുന്നതിൽ പ്രതിഷേധമുയരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com