ഒറ്റപ്പാലം കുടുംബ കോടതിയിൽ സ്ഥിരം ജഡ്ജിയെ നിയമിക്കും
Mail This Article
ഒറ്റപ്പാലം∙ കുടുംബ കോടതി ഒരു വർഷത്തോളമായി കാത്തിരിക്കുന്ന സ്ഥിരം ജഡ്ജിയുടെ നിയമനത്തിനു നടപടിയായി. ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലെ തീരുമാന പ്രകാരമാണ് അനിശ്ചിതാവസ്ഥയ്ക്കു വിരാമമായത്. കുടുംബ കോടതി ജഡ്ജിമാരുടെ ഒഴിവുകളിൽ, വിരമിച്ച ജഡ്ജിമാരെ നിയമിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. ഇതുപ്രകാരം, ഒറ്റപ്പാലം കുടുംബ കോടതിയിൽ ഇ.സി.ഹരിഗോവിന്ദനെ ജഡ്ജിയായി നിയമിക്കാനും തീരുമാനമായി. ഇതോടൊപ്പം കുന്നംകുളം, വടകര, നെയ്യാറ്റിൻകര, കാസർകോട് എന്നിവിടങ്ങളിലെ കുടുംബ കോടതികളിലും സമാനമായ നിയമനങ്ങൾ നടത്തും.
അട്ടപ്പാടി മുതൽ ആനക്കര വരെ നീണ്ടുകിടക്കുന്ന ഭൂപ്രദേശത്തുള്ള, 4 താലൂക്കുകളിലെ വിവാഹ സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയാണ് ഒറ്റപ്പാലത്തേത്. ഇവിടെ, കഴിഞ്ഞവർഷം മേയ് മുതൽ സ്ഥിരം ജഡ്ജിയില്ലാത്തതിന്റെ പ്രതിസന്ധിയും വിവിധ വിഭാഗങ്ങളിലായി മൂവായിരത്തിലേറെ കേസുകൾ തീർപ്പു കാത്തുകിടക്കുന്ന സാഹചര്യവും കഴിഞ്ഞമാസം ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തേയുണ്ടായിരുന്ന സ്ഥിരം ജഡ്ജിക്കു സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റം ലഭിച്ചതിനു പിന്നാലെയാണ് അനിശ്ചിതാവസ്ഥ തുടങ്ങിയത്. ഇതിനു ശേഷം മാസങ്ങളോളം കോടതിയുടെ പ്രവർത്തനം നിലച്ച നിലയിലായിരുന്നു.പിന്നീട്, പാലക്കാട് കുടുംബ കോടതി ജഡ്ജിക്ക് വ്യാഴാഴ്ചകളിൽ ഒറ്റപ്പാലത്തെ കോടതിയുടെ ചുമതല നൽകിയാണു കേസുകൾ പരിഗണിച്ചിരുന്നത്.