കിഴക്കഞ്ചേരി ∙ കൊന്നക്കൽകടവിൽ ഭർത്താവു ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കൊന്നക്കൽകടവ് സായ്കുളമ്പ് കോഴിക്കാട്ടിൽ പാറുക്കുട്ടി (75) ആണു കൊല്ലപ്പെട്ടത്. ഭർത്താവ് നാരായണൻ (80) മംഗലംഡാം പൊലീസിൽ കീഴടങ്ങി. വ്യാഴാഴ്ച രാവിലെ എട്ടോടെയാണു സംഭവം. നാരായണനും ഭാര്യ പാറുക്കുട്ടിയും മാത്രമാണു വീട്ടിൽ താമസിച്ചിരുന്നത്. കുടുംബവഴക്കാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസിന്റെ നിഗമനം. കൊടുവാളും ടാപ്പിങ് കത്തിയും ഉപയോഗിച്ചു പാറുക്കുട്ടിയുടെ കഴുത്തിലും മുഖത്തും വെട്ടുകയും കുത്തുകയും ചെയ്ത പ്രതി മരണം ഉറപ്പാക്കിയ ശേഷം ഓട്ടോയിൽ മംഗലംഡാം പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പൊലീസും നാട്ടുകാരുമെത്തി പരിശോധിച്ചപ്പോഴാണു വീട്ടിനുള്ളിൽ പാറുക്കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. ഇവരുടെ മക്കൾ എല്ലാവരും ജോലി ആവശ്യങ്ങൾക്കായി വിവിധ സ്ഥലങ്ങളിൽ താമസിക്കുകയാണ്.
ആലത്തൂർ ഡിവൈഎസ്പി അശോകൻ, നെന്മാറ സിഐ എം.മഹേന്ദ്രസിംഹൻ, മംഗലംഡാം എസ് ഐ ജെ.ജമേഷ്, വടക്കഞ്ചേരി എസ് ഐ ജീഷ്മോൻ വർഗീസ് എന്നിവർ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരുടെയും ഫൊറൻസിക് വിഭാഗത്തിന്റെയും പരിശോധനയ്ക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. നാരായണനെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. പാറുക്കുട്ടിയുടെ മക്കൾ: ബാലകൃഷ്ണൻ, മണികണ്ഠൻ, ഗംഗാധരൻ, മല്ലിക, പുഷ്പലത. മരുമക്കൾ: ഉഷ, പ്രീത, അഞ്ജു, ശശി, പരേതനായ സുകുമാരൻ.