ചിറ്റൂർ ∙ മീനാക്ഷിപുരത്തു സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും ഫോണും കവർന്ന കേസിൽ 3 പേർകൂടി അറസ്റ്റിൽ. കവർച്ചയ്ക്കുപയോഗിച്ച 3 വാഹനങ്ങളും വോക്കി ടോക്കിയും 2 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന വണ്ടിത്താവളം അത്തിമണി സ്വദേശികളായ കെ.മനോജ് (31), സി.അജിത്ത് (23), തത്തമംഗലം അമ്പാട്ടുപറമ്പ് എ.രഞ്ജിത്ത് (28) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ആസൂത്രണത്തിലും കവർച്ചയിലും നേരിട്ട് ഉൾപ്പെട്ട മനോജിന് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കുകയും പണം സൂക്ഷിക്കുകയും ചെയ്തതിനാണു മറ്റു രണ്ടുപേരെ അറസ്റ്റ് ചെയ്തത്. കേസിൽ മുൻ എംഎൽഎയുടെ ഡ്രൈവറായിരുന്നയാളും ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരുമടക്കം എട്ടുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
തൃശൂർ സ്വദേശി റാഫേലിന്റെ (57) പരാതിയിലാണു നടപടി. 26നു പുലർച്ചെ മീനാക്ഷിപുരത്താണ് സംഭവം. മധുക്കരയിലെ ജ്വല്ലറിയിൽ പ്രദർശിപ്പിക്കാനായി സ്വർണം കൊണ്ടുപോയി ബസിൽ മടങ്ങുമ്പോൾ കാറിലെത്തിയ സംഘം റാഫേലിനെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു. മർദിച്ച് 600 ഗ്രാം സ്വർണവും 23,000 രൂപയും മൊബൈൽ ഫോണും കവർന്നെന്നാണു പരാതി.
പിടിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ മൊബൈൽ ഫോൺ ഒഴിവാക്കി സംഘം വോക്കി ടോക്കികൾ ഉപയോഗിക്കുകയായിരുന്നു. ഇവന്റ് മാനേജ്മെന്റ് പോലുള്ള പരിപാടികൾക്ക് ഉപയോഗിക്കുന്ന, 100 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന വോക്കി ടോക്കികളാണിത്. അറസ്റ്റിലായ ശ്രീജിത്ത് ഇവന്റ് മാനേജ്മെന്റ് ജോലിക്കു പോയിരുന്നു. ശ്രീജിത്താണു സംഘത്തിന് വോക്കി ടോക്കികൾ ലഭ്യമാക്കിയതെന്നാണു വിവരം.