അഗളി ∙ അട്ടപ്പാടിയിലെ ഗോത്ര ഊരുകളിലെ പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും പാലക്കാട് ഐഐടിയിൽ നിന്നുള്ള വിദഗ്ധ സംഘം ആനവായ് ഊര് സന്ദർശിച്ചു. ഐഐടി ഡയറക്ടർ പ്രഫ.ഡോ. ശേഷാദ്രി ശേഖറിന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം കലക്ടർ ഡോ.എസ്.ചിത്രയും ഒറ്റപ്പാലം സബ്കലക്ടർ ഡി.ധർമലശ്രീയും ഊരിലെത്തി. ഗോത്രമേഖലയിലെ ആവശ്യങ്ങൾ സംഘം ചോദിച്ചറിഞ്ഞു. പരിമിതികളും പരാധീനതകളും ഊരിലുള്ളവർ വിവരിച്ചു.
വൈദ്യുതി, ശുദ്ധജലം, വാഹന സൗകര്യം, ഇന്റർനെറ്റ് കവറേജ്, വിദ്യഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനുമുള്ള അസൗകര്യം, ശുചിമുറികളുടെ കുറവ്, തെരുവുവിളക്കുകൾ, വായനശാല, കൃഷി തുടങ്ങിയവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. കാർഷികോൽപന്നങ്ങളുടെയും വനവിഭവങ്ങളുടെയും വിപണനത്തിന് ആധുനിക സൗകര്യങ്ങൾ ഉണ്ടാകണമെന്നും താൽപര്യപ്പെട്ടു. 6 കോടി രൂപ ചെലവിട്ട് വൈദ്യുതി എത്തിക്കാൻ നടപടി പൂർത്തിയായതായി കലക്ടർ അറിയിച്ചു.
ഊരിലെ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് ഐഐടിയിൽ തൊഴിൽ പരിശീലനം നൽകാൻ സംഘം സന്നദ്ധത അറിയിച്ചു. ഊരുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഐഐടിയുടെ പങ്കാളിത്തമുണ്ടാകുമെന്നും അറിയിച്ചു. പ്രഫ.സുന്ദരരാജൻ, ഐഐടി ഉപദേശകസമിതി അംഗം ഡോ.കെ.എം.ഉണ്ണി, ഫാക്കൽറ്റി ഡോ. ദീപക് ജയ്സ്വാൾ, ഡോ. റോസിത കുനിയിൽ, ഡോ.റീനു പുന്നൂസ്, ഡോ.ആതിര, ഐടിഡിപി പ്രൊജക്ട് ഓഫിസർ കെ.സാദിഖ് അലി എന്നിവർ സംഘത്തിലുണ്ടായിരുന്നു.