കിലുക്കാംപെട്ടികൾ ഇത്തവണ ചിണുങ്ങിയില്ല, ചിരിച്ചാർത്തു
Mail This Article
പാലക്കാട് ∙ കരച്ചിലും ചിണുങ്ങലും ഇല്ല, ആവേശത്തോടെ അച്ഛനും അമ്മയ്ക്കുമൊപ്പം അങ്കണവാടി മുറ്റത്തെത്തിയ കുഞ്ഞുങ്ങൾ പാട്ടുകൾ മുഴങ്ങിയതോടെ അതിനൊപ്പം ആടുകയും പാടുകയും ചെയ്തു. ചിലർക്കു പുതിയ കൂട്ടുകാരെ കണ്ട സന്തോഷം, മറ്റുള്ളവർക്കു ബാഗും പെൻസിൽ ബോക്സും കിട്ടിയ സന്തോഷം. ജില്ലയിലെ ‘ചിരിക്കിലുക്കം’ പ്രവേശനോത്സവത്തിന്റെ കാഴ്ചകളിൽ കരച്ചിൽ സീൻ പൊതുവേ കുറവായിരുന്നു. അങ്കണവാടികൾ ബലൂൺ, വർണ കടലാസുകൾ എന്നിവ കൊണ്ട് അലങ്കരിച്ചും സിനിമാ ഗാനങ്ങൾ വച്ചും മിഠായികളുമായാണു കുഞ്ഞുങ്ങളെ ടീച്ചർമാർ വരവേറ്റത്.
ജില്ലയിലെ 2835 അങ്കണവാടികളിലും പ്രവേശനോത്സവം നടന്നു. കണ്ണാടി പഞ്ചായത്തിലെ മന്ദാട്ടുകളം അങ്കണവാടിയിൽ നടന്ന ജില്ലാതല പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗം സി.സുബ്രഹ്മണ്യൻ അധ്യക്ഷനായി. ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫിസർ സി.ആർ.ലത, കുഴൽമന്ദം സിഡിപിഒ പി.കെ.ഗീത, വാർഡ് അംഗം സി.ശശികല, കെ.ബീന, വി.കെ.രാജേഷ്, ബി.എച്ച്.സെലീന, വി.ശാന്തകുമാരി, സി.രജനി എന്നിവർ പ്രസംഗിച്ചു. പ്രവേശനോത്സവത്തിൽ പങ്കെടുത്ത 16 കുട്ടികൾക്കും പെൻസിൽ ബോക്സ്, മധുര പലഹാരം എന്നിവ വിതരണം ചെയ്തു.