വായനയുടെ സുഖമറിയാം, ‘കൊക്കോട്ടി ഗലേറിയ’യിൽ
Mail This Article
ചിറ്റൂർ ∙ നാട്ടുകല്ലിലെ ‘കൊക്കോട്ടി ഗലേറിയയിലെത്തിയാൽ’ രുചികരമായ പലഹാരങ്ങൾക്കൊപ്പം വായനയുടെ മധുരവും നുകരാം. കൊഴിഞ്ഞാമ്പാറ പെരുമ്പാറപള്ള ശാകുന്തളത്തിൽ കൃഷ്ണൻകുട്ടിയുടെ മകൻ സുരേഷിന്റേതാണ് (40) സ്ഥാപനം. കൗതുകം നിറഞ്ഞതും വർഷങ്ങൾ കഴിഞ്ഞും ജനം വായിക്കാൻ താൽപര്യപ്പെടുന്നതുമായ വാർത്തകളുടെ ശേഖരമാണു സുരേഷിന്റെ പക്കലുള്ളത്. പതിറ്റാണ്ടുകൾ പഴക്കമുള്ള പത്രത്താളുകൾ വളരെ ഭംഗിയായി ചുവരുകളിൽ പതിച്ചിട്ടുണ്ട്. 1982ൽ കേരളത്തിൽ ആദ്യമായി ടിവി പ്രദർശനം ആരംഭിച്ചതിന്റെ വാർത്ത പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രമാണു ശേഖരത്തിൽ ഏറ്റവും പഴയത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങളടങ്ങിയ ഒരു ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്.
‘തേങ്ങാ ഗാലറി’ എന്നാണു സ്ഥാപനത്തിന്റെ പേരിന്റെ അർഥം. പേരുപോലെ തന്നെ ഇവിടെ ഓരോ സജ്ജീകരണത്തിലും വ്യത്യസ്തത കാണാം. ഇളനീർ കൊണ്ടുള്ള ജ്യൂസ് ചിരട്ടകൊണ്ടുള്ള പാത്രത്തിൽ പകർന്നു നൽകും. ഇതിനൊപ്പം കഴിക്കാൻ മുരിങ്ങയില, കറിവേപ്പില, റാഗി, നാളികേരം, നവധാന്യം, നിലക്കടല തുടങ്ങിയവകൊണ്ടുള്ള ബിസ്ക്കറ്റുകളുമുണ്ട്.‘‘നന്നായി പഠിക്കുന്ന കുട്ടികളെയാണ് എല്ലാവരും ശ്രദ്ധിച്ചിരുന്നത്; അല്ലെങ്കിൽ വരയ്ക്കാനും പാടാനും കഴിവുള്ള കുട്ടികളെ..’’ സ്കൂൾ കാലത്തെക്കുറിച്ചു സുരേഷ് പറയുന്നു.
സഹപാഠികളുടെയും അധ്യാപകരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ എന്തെങ്കിലും ചെയ്യണമെന്നു സുരേഷിനു തോന്നി. അന്നും ക്ലാസിൽ പത്രം വായിപ്പിക്കുന്ന ശീലമുണ്ടായിരുന്നു. അങ്ങനെയാണു പ്രധാന വാർത്തകളടങ്ങിയ പത്രത്താളുകളുടെ ശേഖരണം ആരംഭിച്ചത്.സഹോദരങ്ങളായ സുധീഷിന്റെയും സുഭാഷിന്റെയും സഹായത്തോടെ പിന്നീടു ഹോട്ടൽ മാനേജ്മെന്റ് പഠിച്ചു. സ്വദേശത്തും വിദേശത്തു ഒട്ടേറെ സ്ഥലങ്ങളിൽ ജോലിചെയ്തു. വ്യത്യസ്തമായ കേക്ക് നിർമാണത്തിൽ വിദഗ്ധനാണ് സുരേഷ്. കൈപ്പുണ്യം അറിഞ്ഞ് ഒട്ടേറെപ്പേർ കേക്ക് ആവശ്യപ്പെടുന്നുണ്ട്. തിരക്കുകൾക്കിടയിലും വായനശീലം മുറുകെപ്പിടിച്ച സുരേഷ് ഒട്ടേറെ കവിതകളും എഴുതിയിട്ടുണ്ട്. പലതും വിവിധ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചു വന്നിട്ടുമുണ്ട്.