മണ്ണാർക്കാട് ∙ ബസിൽ സീറ്റു നൽകാതിരുന്നതു ചോദ്യം ചെയ്ത മുതിർന്ന പൗരനെ ഇറക്കിവിട്ട സ്വകാര്യ ബസ് കണ്ടക്ടർക്ക് പിഴയും പരിശീലനവും. ഗുരുവായൂർ– മണ്ണാർക്കാട് റൂട്ടിലെ പുണ്യാളൻ ബസിലെ കണ്ടക്ടർ ഒറ്റപ്പാലം സ്വദേശി വി.കെ.മുഹമ്മദ് ഷിബിലിക്കാണ്, പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ 1000 രൂപ പിഴയടയ്ക്കാനും എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്നിങ് ആൻഡ് റിസർച്ചിൽ (ഐഡിടിആർ) ഒരാഴ്ചത്തെ പരിശീലനത്തിനു പങ്കെടുക്കാനും പാലക്കാട് ആർടിഒ ടി.എം.ജേഴ്‌സൺ ശിക്ഷ വിധിച്ചത്. ചാലിശ്ശേരി സ്വദേശി മൊയ്തുണ്ണിയെയാണു ബസിൽ നിന്ന് ഇറക്കിവിട്ടത്.
മുതിർന്ന പൗരൻമാർക്കു നിയമപ്രകാരം സംവരണം ചെയ്ത സീറ്റ് നൽകാതെ ബുദ്ധിമുട്ടിക്കുകയും ഇറക്കിവിടുകയും ചെയ്തുവെന്ന പരാതിയിലാണു നടപടി. യാത്രക്കാരോട് എങ്ങനെ പെരുമാറണമെന്നു പഠിക്കാനാണ് എടപ്പാളിലെ പരിശീലന കേന്ദ്രത്തിലേക്ക് അയയ്ക്കുന്നത്. തുടർന്നും ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടായാൽ ലൈസൻസ് റദ്ദാക്കുമെന്നും ആർടിഒ അറിയിച്ചു. പാലക്കാട് ആർടിഒ ഓഫിസിലെ അസിസ്റ്റൻറ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി.ബിജുവാണു പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ അന്വേഷണം നടത്തി കേസെടുത്തു റിപ്പോർട്ട് സമർപ്പിച്ചത്.