ADVERTISEMENT

പാലക്കാട് ∙ ആളിയാർ ഡാം തുറന്നെങ്കിലും ഇന്നലെ വൈകിട്ടു വരെ ചിറ്റൂർപ്പുഴയിൽ ജലം എത്തിയില്ല. ഇതിനിടെ കുന്നങ്കാട്ടുപതി തടയണയിലെ ജലനിരപ്പു കൂടുതൽ താഴ്ന്ന് അടിത്തട്ടിലെ ചെളി പുറത്തു കണ്ടു തുടങ്ങി. ഇതു ജലത്തിൽ കലർന്നാൽ പമ്പിങ് കടുത്ത പ്രതിസന്ധിയിലാകും.ഇന്നെങ്കിലും ആളിയാർ വെള്ളം എത്തിയില്ലെങ്കിൽ പമ്പിങ് നിർത്തേണ്ട സാഹചര്യമാണ്. തടയണയിലെ ചെളി അടിയന്തരമായി നീക്കണമെന്നു ജല അതോറിറ്റി ജലസേചന വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആളിയാറിൽ നിന്നു സെക്കൻഡിൽ 90 ഘനയടി തോതിൽ വെള്ളം തുറക്കുന്നുണ്ടെങ്കിലും അളവു കുറവായതിനാൽ ഒഴുക്കു വളരെക്കുറവാണ്. ആളിയാർ ഡാമിൽ നിന്ന് ആളിയാർ പുഴ വഴിയാണു വെള്ളം മണക്കടവ് വിയറിലും അവിടെ നിന്നു മൂലത്തറ റഗുലേറ്ററിലും എത്തുന്നത്. ആളിയാർ പുഴയുടെ ഇരുകരകളിലും ഉള്ള പമ്പിങ് കഴിഞ്ഞു വേണം ജലം താഴേക്ക് എത്താൻ.മണക്കടവ് വിയറിൽ ഇന്നലെ രാത്രിയോടെ നേരിയ തോതിലാണെങ്കിലും ജലം എത്തിത്തുടങ്ങിയിട്ടുണ്ട്.

അവിടെ നിന്നു മൂലത്തറ റഗുലേറ്ററിലേക്ക് 3 കിലോമീറ്ററും തുടർന്നു കുന്നങ്കാട്ടുപതി റഗുലേറ്ററിലേക്കു 4 കിലോമീറ്ററും ദൂരം ഉണ്ട്. പുഴ പലയിടത്തും വരണ്ടു കിടക്കുന്നതും ജലമൊഴുക്കിനെ ബാധിക്കുന്നുണ്ട്.സംയുക്ത ജല ക്രമീകരണ ബോർഡിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.ചിറ്റൂർപ്പുഴയിലെ തടയണകളിൽ ജലം എത്തിച്ച് എല്ലായിടത്തും ശുദ്ധജലം ഉറപ്പാക്കുമെന്നു ജലസേചന വിഭാഗം അറിയിച്ചു.ചിറ്റൂർപ്പുഴയിൽ ഒഴുക്കു പുനഃസ്ഥാപിച്ചാൽ മാത്രമേ ശുദ്ധജല വിതരണം ഉറപ്പാക്കാനും ജലത്തിന്റെ ഗാഢത, ചെളി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുമാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com