ക്ഷീരമേഖലയിൽ കുത്തകകളുടെ കടന്നുവരവ് തടയണം: മന്ത്രി
Mail This Article
പട്ടഞ്ചേരി ∙ ക്ഷീരമേഖലയിലെ ബഹുരാഷ്ട്ര കുത്തകകൾ രാജ്യത്തേയ്ക്കു കടന്നു വരുന്നതിനെതിരെ കർഷകർ ഉൾപ്പെടെയുള്ള ജനവിഭാഗത്തിന്റെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നു മന്ത്രി കൃഷ്ണൻ കുട്ടി. വിദേശ കമ്പനികളുടെ പാൽ മൂല്യവർധിത ഉൽപന്നങ്ങൾക്കു സെസ് ഉൾപ്പെടെ ഏർപ്പെടുത്തി അതുവഴി സമാഹരിക്കുന്ന തുക ക്ഷീരകർഷക ക്ഷേമത്തിനായി ഉപയോഗിക്കണം. പട്ടഞ്ചേരി മിൽമ ടിഎംആർ പ്ലാന്റിനു സമീപം ആരംഭിച്ച മിൽമ ഫോഡർ ഹബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വേനലിൽ പച്ചപ്പുൽ ലഭ്യത കുറയുന്നതോടെ വൈക്കോലിനു ക്ഷീര കർഷകർ ഉയർന്ന വില നൽകേണ്ടി വരും. ഇതിനു പരിഹാരമാകും മിൽമയുടെ ഫോഡർ ഹബുകൾ. ഇതിനായി സംസ്ഥാനത്ത് ആരംഭിക്കുന്ന മൂന്നാമത്തെ ഫോഡർ ഹബാണു പട്ടഞ്ചേരിയിലേത്. ചടങ്ങിൽ മിൽമ ചെയർമാൻ കെ.എസ്.മണി അധ്യക്ഷനായി.
എൽഐസി സാമൂഹിക സുരക്ഷ ഇൻഷുറൻസ് സഹായധന വിതരണം ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോൾ നിർവഹിച്ചു. ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ എം.ബിന്ദു ആർഡിഎഫ് ചാരിറ്റി ധനസഹായ വിതരണവും നടത്തി. പട്ടഞ്ചേരി പഞ്ചായത്ത് അധ്യക്ഷൻ പി.എസ്.ശിവദാസ്, മലബാർ മിൽമ മാനേജിങ് ഡയറക്ടർ ഡോ.പി.മുരളി, മലബാർ മിൽമ ഡയറക്ടർ ബോർഡ് അംഗം സനോജ് സോമൻ, കെ.സി.ജെയിംസ്,കെ. ചെന്താമര, ജോർജ്കുട്ടി ജേക്കബ്,എം.എസ്,അഫ്‌സ,എം.നിസാർ,പി.ശോഭന ദാസ്,സി.സഹദേവൻ, സി.വിശ്വംഭരൻ, ഡി.അജിത്ത് ദേവ് എന്നിവർ പ്രസംഗിച്ചു.