പാലക്കാട് ∙ ജോലി വാഗ്ദാനം ചെയ്തു തമിഴ്നാട് സ്വദേശിയെ കബളിപ്പിച്ചു പണവും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് പെരുമണ്ണ കമ്മന മീത്തലിൽ ജി.പ്രശാന്തിനെ (40) ആണു ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്. 4നാണു സംഭവം. ജോലി അന്വേഷിച്ചു പാലക്കാട്ടെത്തിയ തമിഴ്നാട് സ്വദേശിയായ ഗുരുനാഥനെ ആദ്യം വാട്ടർ ടാങ്ക് വൃത്തിയാക്കാനുണ്ടെന്നു പറഞ്ഞു ജില്ലാ ആയുർവേദ ആശുപത്രിയിലെ പണി നടക്കുന്ന കെട്ടിടത്തിൽ എത്തിച്ചു. വസ്ത്രങ്ങൾ അഴിച്ചുവച്ച് പണിസാധനങ്ങൾ വാങ്ങി വരാമെന്നു പറഞ്ഞു സുൽത്താൻപേട്ടയിലെ കടയിലെത്തിച്ചു. ഗുരുനാഥനെ ഇവിടെ നിർത്തി ആശുപത്രിയിൽ തിരിച്ചെത്തിയ പ്രശാന്ത് ഗുരുനാഥൻ അഴിച്ചുവച്ച വസ്ത്രങ്ങളിൽ നിന്നും സഞ്ചിയിൽ നിന്നുമായി 18,000 രൂപയും മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു.
അന്നു രാത്രി പൊലീസിന്റെ പട്രോളിങ്ങിനിടെ സംശയാസ്പദമായ രീതിയിൽ നഗരത്തിൽ കറങ്ങി നടന്ന പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിലാണു കവർച്ച വിവരം പുറത്തായത്. പ്രശാന്തിനെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി സമാനമായ14 കേസുകൾ നിലവിലുണ്ടെന്നു നോർത്ത് പൊലീസ് പറഞ്ഞു. നോർത്ത് എസ്ഐ ഒ.ജി.ഷാജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എസ്.രാജേന്ദ്രൻ, സി.മനീഷ്, വി.കുമാരഗുരു, മണികണ്ഠ ദാസ്, എസ്.ദിലീപ്, സി.രതീഷ്, സിവിൽ പൊലീസ് ഓഫിസർ രഘു എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.ഇൻസ്പെക്ടർ ആർ.സുജിത്കുമാറിന്റെ മേൽനോട്ടത്തിൽ എസ്ഐമാരായ പി.എം.കനകദാസ്, എസ്.എസ്.സജി, അസി.എസ്ഐമാരായ കെ.മോഹൻദാസ്, എ.സനൂജ, കെ.പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലാണു കേസ് അന്വേഷിക്കുന്നത്.