പുതുപ്പരിയാരം എരിവിൻതോട് പാലത്തിൽ ഭാരപരിശോധന തുടങ്ങി
Mail This Article
പാലക്കാട് ∙ കോഴിക്കോട് ദേശീയപാതയിൽ വീതികൂട്ടി പുനർനിർമിച്ച താണാവ്– നാട്ടുകൽ ഭാഗത്തെ 3 പാലങ്ങളിൽ ഭാര പരിശോധനയ്ക്കു പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം നടപടി തുടങ്ങി. ഓരോ പാലത്തിലും 72 മണിക്കൂർ നീളുന്നതാണു പരിശോധന. പുതുപ്പരിയാരം എരുവിൻതോട് പാലത്തിലെ ഭാരപരിശോധന ഇന്നലെ ആരംഭിച്ചു. വരും ദിവസങ്ങളിൽ തുപ്പനാട്, ചൂരിയോട് പാലങ്ങളിലും പരിശോധന നടത്തും. ഈ സമയത്ത് പാലം വഴിയുള്ള ഗതാഗതം പൂർണമായും വഴിതിരിച്ചു വിടും. എരുവിൻതോടു ഭാഗത്തു മുൻപുണ്ടായിരുന്ന റോഡ് വഴിയാണ് ഇന്നലെ ഉച്ച മുതൽ വാഹനങ്ങൾ പോകുന്നത്.
പരിശോധനാ രീതി
∙ 24 മണിക്കൂർ വീതമുള്ള 3 ഘട്ടമായാണു പാലത്തിന്റെ ഭാരപരിശോധന നടത്തുക.
∙ ആദ്യ ഘട്ടത്തിൽ പാലം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു പാലത്തിന്റെ താപനില പല സമയങ്ങളിലായി രേഖപ്പെടുത്തും. സ്റ്റീലും മറ്റും ഉപയോഗിച്ചാണു പാലത്തിന്റെ നിർമാണമെന്നതിനാൽ താപനിലയിലെ വ്യത്യാസമനുസരിച്ചു പാലത്തിന്റെ വ്യതിചലനവും യന്ത്രസഹായത്താൽ രേഖപ്പെടുത്തും. ഇത്തരത്തിൽ 24 മണിക്കൂർ റീഡിങ് രേഖപ്പെടുത്തും.
∙ ശേഷം ഭാരവാഹനം കയറ്റി സമാന രീതിയിൽ അളവെടുക്കും. ആദ്യ ഘട്ടത്തിൽ പകുതി ലോഡ് കയറ്റി അളവെടുക്കും. പിന്നീട് 75%, 90%, 100% എന്നീ ക്രമത്തിൽ പൂർണതോതിൽ ലോഡ് കയറ്റും. തുടർന്ന് പാലത്തിൽ 24 മണിക്കൂർ നിർത്തിയിട്ട് റീഡിങ് രേഖപ്പെടുത്തും.
∙ ശേഷം കയറ്റിയ അതേ തോതിൽ ലോഡ് തിരിച്ചിറക്കി 24 മണിക്കൂർ സമയപരിധിക്കുള്ളിൽ റീഡിങ് എടുക്കും. ലോഡ് ഇറക്കിയ ശേഷം പാലം പൂർവ സ്ഥിതിയിലാകുന്നുണ്ടോ എന്നു പരിശോധിക്കാനാണിത്. റീഡിങ്ങുകൾ വിശകലനം ചെയ്താണു പാലത്തിന്റെ ബലം നിർണയിക്കുക. കോഴിക്കോടുള്ള മാറ്റർ ലാബിന്റെ നേതൃത്വത്തിലാണു പരിശോധന. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണു റോഡിന്റെ നിർമാണച്ചുമതല.