റോഡ് ക്യാമറ: സർക്കാരിന് വരുമാനം 2.68 കോടി, തപാൽ വകുപ്പിന് 4.36 ലക്ഷം

Mail This Article
പാലക്കാട് ∙ ജില്ലയിൽ റോഡ് ക്യാമറകൾ ഇതുവരെ കണ്ടെത്തിയത് 66,993 ഗതാഗത നിയമലംഘനങ്ങൾ. 2.68 കോടി രൂപ പിഴയീടാക്കി. ഇതിൽ 9,165 പേർ 47,69,000 രൂപ പിഴ അടച്ചു കേസ് ഒഴിവാക്കി. 57,828 പേരിൽ നിന്നായി 2.20 കോടി രൂപ ഇനിയും ലഭിക്കാനുണ്ട്. എഐ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയ ജൂൺ 5 മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്. 48 ക്യാമറകളാണു ജില്ലയിൽ സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം പിഴ ലഭിച്ചവരിൽ പലരും അടച്ചുതീർത്തു. ജൂൺ, ജൂലൈ മാസങ്ങളിലെ ഒട്ടേറെ കേസുകളിൽ പലരും പിഴയടച്ചിട്ടില്ല. സമയം കഴിഞ്ഞിട്ടും പിഴ അടയ്ക്കാത്തവർക്കു വീണ്ടും എസ്എംഎസ് അയയ്ക്കും. ഇതിനു ശേഷവും പിഴ അടച്ചില്ലെങ്കിൽ വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾ മോട്ടർവാഹന വകുപ്പിൽ നിന്നു ലഭിക്കില്ല. തുടർച്ചയായ നിയമലംഘനങ്ങളുണ്ടായാൽ വാഹനം കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. ഇത്തരത്തിൽ നൂറിലേറെ വാഹനങ്ങൾ മോട്ടർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടുതലും ഇരുചക്ര വാഹനങ്ങളാണെന്ന് അധികൃതർ പറഞ്ഞു.
തപാൽ വകുപ്പിനും വരുമാനം
എഐ ക്യാമറ പ്രവർത്തിച്ചു തുടങ്ങിയ ജൂൺ 5 മുതലാണു നിയമലംഘനം കണ്ടെത്തിയവർക്കു തപാൽ വഴി നോട്ടിസ് അയച്ചു തുടങ്ങിയത്. ഒരു ഇടപാടിന് 6.50 രൂപയാണു തപാൽ വകുപ്പ് ഈടാക്കുന്നത്. ഇതുവരെ 67,093 പേർക്കു നോട്ടിസ് അയച്ചു. വരുമാനം 4,36,104 രൂപ. ക്യാമറ പ്രവർത്തനം തുടങ്ങിയ ജൂൺ, ജൂലൈ മാസങ്ങളിലാണു കൂടുതൽ നോട്ടിസ് അയച്ചത്.
അപകടങ്ങൾ കുറഞ്ഞു
എഐ ക്യാമറ പേടിയിൽ ആളുകൾ ഗതാഗത നിയമങ്ങൾ പാലിച്ചു തുടങ്ങിയതോടെ അപകടങ്ങൾ കുറഞ്ഞതായി മോട്ടർവാഹന വകുപ്പിന്റെ കണക്ക്. അപകടങ്ങളുണ്ടായാൽ തന്നെ മരണ നിരക്കും ഗുരുതര പരുക്കേൽക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. ഹെൽമറ്റും സീറ്റ് ബെൽറ്റുമാണു പലരുടെയും രക്ഷകർ. എഐ ക്യാമറ പ്രവർത്തിച്ചു തുടങ്ങിയ ജൂൺ മുതൽ ഇതുവരെ ജില്ലയിൽ 93 പേരാണു മരിച്ചത്. ഗുരുതര പരുക്കേറ്റവർ 101. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 132 പേർ മരിച്ചു. 153 പേർക്കു ഗുരുതര പരുക്കേറ്റു. എഐ ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലും അതിനു പരിസരത്തും അപകടങ്ങൾ ഉണ്ടായിട്ടില്ലെന്നും മോട്ടർവാഹന വകുപ്പ് അധികൃതർ പറയുന്നു.
പിഴ ഇങ്ങനെ
∙ ഇരുചക്ര വാഹനങ്ങളിൽ മുന്നിലും പിന്നിലും ഇരിക്കുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ: 500 രൂപ (ഹെൽമറ്റിന്റെ സ്ട്രാപ് ശരിയായി ധരിക്കാതെ വാഹനം ഓടിച്ചാലും പിഴ ഈടാക്കും)
∙ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ: 500 രൂപ
∙ ഇരുചക്ര വാഹനങ്ങളിൽ രണ്ടു പേരിൽ കൂടുതൽ യാത്ര ചെയ്താൽ: 1,000 രൂപ
∙ വാഹനം ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ: 2,000
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local