ADVERTISEMENT

പാലക്കാട് ∙ ആദ്യം ഞാറ്റടിക്കു പാടം ഒരുക്കണം. ശേഷം കാട്ടുപന്നികളെ തുരത്താൻ ചുറ്റും കമ്പിവേലി കെട്ടണം.   തുടർന്നു വിത്തിട്ട് അതു പക്ഷികൾ കൊത്തിക്കൊണ്ടുപോകാതിരിക്കാൻ മുകളിൽ വല വിരിക്കണം. ഒപ്പം ഞാറ്റടി വളരുന്നതോടൊപ്പം കണ്ണിമ ചിമ്മാതെ കാവലും നിൽക്കണം. എങ്കിൽ മാത്രമേ ഒന്നാംവിള നടീലിനുള്ള ഞാറു തയാറാക്കാനാകൂ. ഇതിനെല്ലാം ഉള്ള അധികച്ചെലവും കർഷകർ കണ്ടെത്തണം.വൈകിയാണെങ്കിലും വേനൽമഴ കനിഞ്ഞതോടെ ഇതെല്ലാം സഹിച്ചും ക്ഷമിച്ചും കർഷകർ ഒന്നാംവിള ഞാറ്റടിക്ക് ഒരുക്കം തുടങ്ങി. പതിവുപോലെ ഉമ നെൽവിത്തിനാണു കൂടുതൽ പ്രിയം. സാധാരണ നടീലിന് ആളെക്കിട്ടാൻ ബുദ്ധിമുട്ടായതോടെ യന്ത്രനടീലിന് ആവശ്യക്കാരേറിയിട്ടുണ്ട്.   

ഇതിനു വിത്തിട്ട് 15 – 20 ദിവസത്തിനുള്ളിൽ നടാനാകുമെന്നു കിണാശ്ശേരി സെൻട്രൽ പാടശേഖര സമിതി സെക്രട്ടറി വി.റെജിലാൽ പറഞ്ഞു. ഒരു പാടശേഖരത്തിലേക്കാവശ്യമായ ഞാറ്റടി ഒന്നോ, രണ്ടോ പാടത്തായി തയാറാക്കുന്ന രീതിയുണ്ട്. ഇതാകുമ്പോൾ ഒരുപോലെ കൊയ്യാനും സാധിക്കും. യന്ത്രനടീലല്ലാതെ സാധാരണ നടീലിനും ഇത്തരത്തിൽ ഒരുമിച്ചു ഞാറ്റടി തയാറാക്കുന്നുണ്ട്. 

പരിധിവിട്ട് പന്നിശല്യം 
ഞാറ്റടിക്ക് ഏറ്റവുമധികം ഭീഷണി കാട്ടുപന്നികളെന്നു കർഷകർ പറയുന്നു. പാടത്തും പറമ്പിലും നിറയെ പന്നികളാണ്. കണ്ണൊന്നു തെറ്റിയാൽ എല്ലാം കുത്തിനിരത്തും. പ്രതിരോധ നടപടികൾ പേരിനു മാത്രമാണ്. മയിൽ ശല്യവും രൂക്ഷമാണ്. നെൻമണി തിന്നാൻ പ്രാവുകളുൾപ്പെടെ എത്തും. ഇതെല്ലാം തരണം ചെയ്തു വേണം പാടത്തു കൃഷിയിറക്കാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com