കുട്ടികൾക്ക് വാഹനം കൊടുത്താൽ രക്ഷിതാക്കൾ ‘പെടും’

Mail This Article
കുമരനല്ലൂർ ∙ വിദ്യാർഥികൾക്ക് വാഹനം കൊടുക്കുന്ന രക്ഷിതാക്കൾ ജാഗ്രത പാലിച്ചില്ലെങ്കിൽ ഇനി പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ടി വരും. കഴിഞ്ഞ ദിവസം കുമരനല്ലൂരിൽ നിന്ന് സ്കൂട്ടറും ബൈക്കുമടക്കം ഒൻപത് വാഹനങ്ങൾ തൃത്താല പൊലീസ് ‘പൊക്കി’. കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം അറിഞ്ഞ് എത്തിയതായിരുന്നു പൊലീസ്. വിദ്യാലയത്തിനകത്ത് രാവിലെ പത്താം ക്ലാസ്സിലേയും പ്ലസ്ടുവിലേയും വിദ്യാർഥികൾ ഏറ്റുമുട്ടിയിരുന്നു. വൈകിട്ട് സ്കൂൾ വിട്ട ശേഷം റോഡിലിറങ്ങിയും ഇവർ സംഘർഷം തുടർന്ന സാഹചര്യത്തിലാണ് പൊലീസ് വീണ്ടും എത്തിയത്. പൊലീസിനെ കണ്ട് വിദ്യാർഥികൾ ചിതറിയോടി.
ഇതിനിടെയാണ് പാർട്ടി ഓഫിസ് പരിസരത്തും മറ്റുമായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വിദ്യാർഥികൾ കൊണ്ടുവന്നു വച്ചതാണെന്ന് പൊലീസിന് വിവരം കിട്ടിയത്. സമീപത്തെ കടകളിലും മറ്റും വന്നവരുടെ വാഹനങ്ങളല്ലെന്ന് ഉറപ്പ് വരുത്തിയ പൊലീസ് വാഹനങ്ങൾ ലോറിയിൽ കയറ്റി സ്റ്റേഷനിലെത്തിക്കുകായായിരുന്നു. വാഹനം കൊണ്ടുവച്ചവരെ കൃത്യമായി കണ്ടെത്താൻ സിസിടിവി പരിശോധിച്ച് ഉറപ്പ് വരുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. കുമരനല്ലൂർ സെന്ററിലൂടെ തിരക്കുള്ള സമയത്തു പോലും അമിത ശബ്ദവും മറ്റും പുറപ്പെടുവിച്ച് ബൈക്കിലും മറ്റും വിദ്യാർഥികളുടെ അഭ്യാസ പ്രകടനവും രണ്ടും മൂന്നും പേരെവച്ച് ഹെൽമറ്റ് പോലും ധരിക്കാതെയുള്ള യാത്രയും സംബന്ധിച്ച് പല കോണുകളിൽ നിന്നുള്ള പരാതികളും പൊലീസിന് ലഭിച്ചിരുന്നു. വിദ്യാർഥികൾക്ക് യാതൊരു കാരണവശാലും വാഹനം കൊടുത്തുവിടരുതെന്ന് പൊലീസ് രക്ഷിതാക്കൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.