എസ്എഫ്ഐ വിമർശനത്തിലെ ഒളിപ്പിച്ച ‘കത്തി’ തിരിച്ചറിയും: എൻ.എൻ.കൃഷ്ണദാസ്
Mail This Article
പാലക്കാട് ∙ ഇടതുപക്ഷത്തിന്റെ ജീവൻ ഊറ്റിക്കുടിക്കുന്ന വലതുപക്ഷ മാധ്യമങ്ങളെ ഉപയോഗിച്ചാണോ തെറ്റു തിരുത്താൻ കമ്യൂണിസ്റ്റുകാർ മുതിരേണ്ടതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തോടു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് ചോദിച്ചു. എസ്എഫ്ഐക്കെതിരായ ക്രിയാത്മക വിമർശനങ്ങൾ സ്വാഗതം ചെയ്യുമ്പോഴും അതിൽ ഒളിപ്പിച്ച വിഷം പുരട്ടിയ കൊലക്കത്തി തിരിച്ചറിയും. എസ്എഫ്ഐയെ വലതുപക്ഷത്തിനു കൊത്തിവലിക്കാൻ എറിഞ്ഞുകൊടുക്കില്ല. കൗമാര, യൗവനാരംഭത്തിലുള്ളവരുടെ പ്രസ്ഥാനത്തിനു സ്വാഭാവികമായ പിശകുകൾ സംഭവിച്ചെന്നിരിക്കാം. കമ്യൂണിസ്റ്റ് രീതിയിൽ പിശകുകൾ തിരുത്തുന്ന രീതി ‘ലോകനിലവാരത്തിൽ’ കമ്യൂണിസം പഠിച്ച ബിനോയ് വിശ്വത്തിന് അറിയാത്തതാണോയെന്നും അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പിൽ ചോദിച്ചു.
എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയായിരിക്കെ ചിറ്റൂർ കോളജിൽ ജാഥയുമായി വന്ന ബിനോയ് വിശ്വത്തിനെതിരെ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായെത്തിയപ്പോൾ എസ്എഫ്ഐ പ്രതിരോധം തീർത്ത സംഭവവും അദ്ദേഹം ഓർമിപ്പിച്ചു. കോൺഗ്രസ്-ലീഗ് പിന്തുണയിൽ മുഖ്യമന്ത്രി ആയിരുന്ന പി.കെ.വാസുദേവൻ നായർ രാജിവച്ച് ഇടതുമുന്നണി രൂപീകരിക്കാനുള്ള ഒരുക്കം നടക്കുന്ന സമയമായിരുന്നു അത്. കൂട്ടുകെട്ടിന്റെ ആലസ്യം സിപിഐക്കു വിട്ടുപോയിരുന്നില്ല. കെഎസ്‌യുവിനെതിരെ പ്രസംഗിക്കുമെന്നാണു വിചാരിച്ചതെങ്കിലും സഹായിച്ച എസ്എഫ്ഐയെ അധിക്ഷേപിച്ചായിരുന്നു ബിനോയിയുടെ പ്രസംഗം. ബിനോയ് വിശ്വത്തിന്റെ എസ്എഫ്ഐ വിരുദ്ധ പ്രസ്താവന ഇപ്പോൾ കേൾക്കുമ്പോൾ ‘ദഹിക്കാതെ കിടക്കുന്ന എന്തെങ്കിലും ഉണ്ടോ’ പഴയ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ ഉള്ളിലെന്നു സംശയിക്കുന്നതായും അദ്ദേഹം കുറിച്ചു.