കടപ്പാറയിൽ വിട്ടൊഴിയാതെ കാട്ടാന ശല്യം

Mail This Article
മംഗലംഡാം ∙ കടപ്പാറ മേഖലയിൽ വിട്ടൊഴിയാതെ കാട്ടാന ശല്യം. തളികക്കല്ല് കുഞ്ചിയാർ പതി പാതയിൽ പകൽ സമയത്തും വാഹന യാത്രക്കാർക്ക് ഭീഷണിയായി കാട്ടാന. തളിക്കല്ലിൽ നിന്നുള്ള വിദ്യാർഥികളെ സ്കൂളിലേക്ക് എത്തിക്കുന്ന വിദ്യാവാഹിനിയുടെ ജീപ്പ് രണ്ട് പ്രാവശ്യം ആനയുടെ മുന്നിൽപ്പെട്ടതായി ഡ്രൈവർ രതീഷ് പറഞ്ഞു. കുഞ്ചിയാർ പതിയിലെ തോട്ടത്തിലേക്ക് സാധനങ്ങളുമായി പോയ വാഹനം രണ്ടു ഭാഗത്തായി ആനകളുടെ മുന്നിൽ ഒരു മണിക്കൂറോളം കുടുങ്ങി. ഇതിനു ശേഷം പോയ ജീപ്പും ആനയുടെ മുന്നിൽപ്പെട്ടു. മേമല കാക്കനാട്ട് ടോമിയുടെ വീടും സമീപത്തുണ്ടായിരുന്ന വാട്ടർ ടാങ്കും കാട്ടാന തകർത്തു. വീട്ടിൽ ആരുമില്ലാത്തതുകൊണ്ട് അത്യാഹിതം ഒഴിവായി. ഇവരുടെ കൃഷികൾക്കും നാശനഷ്ടങ്ങളുണ്ടാക്കി. മേഖലയിലെ കാട്ടാന ശല്യം കാരണം പലരും ഈ ഭാഗത്തു നിന്ന് താമസം മാറ്റിയിരിക്കുകയാണ്. കുഞ്ചിയാർ പതിയിൽ റിസോർട്ടിനോട് ചേർന്നുള്ള വീടിന്റെ അടുക്കളഭാഗം ആന തകർത്തു.
ഒറ്റ തെങ്ങുങ്കൽ ഷിജിയുടെ തോട്ടത്തിലെ തെങ്ങുകളും ആനക്കൂട്ടം നശിപ്പിച്ചു. രാത്രിയും പകലും വ്യത്യാസമില്ലാതെ കാട്ടാന ഇറങ്ങാൻ തുടങ്ങിയതോടെ മേമല, പോത്തൻതോട്, തളികക്കല്ല്, കുഞ്ചിയാർ പതി മേഖലകളിലെല്ലാം ജനങ്ങൾ ഭയപ്പാടിലാണ്. വനാതിർത്തികളിൽ ശക്തമായ വേലികൾ തീർത്ത് വന്യമൃഗങ്ങളിൽ നിന്നും ജനങ്ങൾക്കും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മലയോരവാസികൾ ആവശ്യപ്പെട്ടു.കാട്ടാനകളുടെ ആക്രമണമുണ്ടായ സ്ഥലങ്ങളിൽ വനപാലകർ സന്ദർശനം നടത്തി. പ്രദേശവാസികൾക്ക് ആവശ്യമായ മുൻകരുതൽ നിർദേശങ്ങൾ നൽകി. പോത്തൻ തോട് മേമലഭാഗത്ത് രണ്ട് കിലോമീറ്റർ ദൂരം സോളർ വേലിക്കുള്ള കരാർ പൂർത്തിയായിട്ടുണ്ടെന്നും മഴയുടെ ശക്തി കുറയുന്ന മുറയ്ക്ക് ജോലികൾ പൂർത്തിയാക്കുമെന്നും മംഗലംഡാം ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.എ. മുഹമ്മദ് ഹാഷിം അറിയിച്ചു.