റോഡുകളുടെ നവീകരണത്തിന് സർക്കാർ ഫണ്ട് നൽകുമെന്നു പ്രതീക്ഷ: എംഎൽഎ
Mail This Article
പട്ടാമ്പി ∙ മഴ കനത്തതോടെ ഗ്രാമീണ റോഡുകളെല്ലാം തകർന്നിരിക്കയാണെന്നും തകർന്ന റോഡുകൾ നവീകരിക്കാനാവശ്യമായ ഫണ്ട് സർക്കാർ പഞ്ചായത്തുകൾക്കു നൽകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മുഹമ്മദ് മുഹസിൻ എംഎൽഎ. താലൂക്ക് വികസന സമിതി യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. തകർന്ന റോഡുകൾ എല്ലാം നവീകരിക്കാൻ പഞ്ചായത്തുകൾക്ക് കഴിയില്ല. എംഎൽഎ ഫണ്ട് നൽകാനും പരിമിതികളുണ്ട്. ഇക്കാര്യം സർക്കാർ ശ്രദ്ധയിൽ കൊണ്ടുവന്നതായും അനുകൂല നടപടി പ്രതീക്ഷിക്കുന്നതായും എംഎൽഎ പറഞ്ഞു.
നിർമാണം പുരോഗമിക്കുന്ന പട്ടാമ്പി– കുളപ്പുള്ളി റോഡ് നവീകരണവും വാടാനാംകുറുശി റെയിൽവേ മേൽപാല നിർമാണവും മന്ദഗതിയിലാണെന്ന പരാതി ഉയർന്നിട്ടുണ്ടെന്നും ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകൾ ശ്രദ്ധിക്കണമെന്നും നിർമാണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. മഴക്കാല രോഗങ്ങൾ തടയാനും പടരാതിരിക്കാനും പഞ്ചായത്തുകൾ ജാഗ്രത പുലർത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
പട്ടാമ്പി ടൗണിലെ റോഡ് വീതി കൂട്ടി നവീകരിക്കാൻ വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും പൂർണ സഹകരണവും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും പഞ്ചായത്തുകളിൽ പുരോഗമിക്കുന്ന ജലജീവൻ മിഷൻ പദ്ധതി പൂർത്തീകരണത്തിനും നടപടി വേണമെന്നു പഞ്ചായത്ത് അധ്യക്ഷർ ആവശ്യപ്പെട്ടു. ഭൂമി തരം മാറ്റി നൽകൽ നടപടി ത്വരിതപ്പെടുത്തണമെന്നും ആവശ്യമുയർന്നു.
നഗരസഭാധ്യക്ഷ ഒ.ലക്ഷ്മിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷരായ ഗീത മണികണ്ഠൻ, വി.പി.റജീന, പഞ്ചായത്ത് അധ്യക്ഷരായ എ.ആനന്ദവല്ലി, ടി.ഉണ്ണിക്കൃഷ്ണൻ, ഷറഫുദ്ദീൻ കളത്തിൽ, രതി ഗോപാലകൃഷ്ണൻ, ബേബി ഗിരിജ, വി.രമണി, തഹസിൽദാർ ടി.ജി.ബിന്ദു, ഭൂരേഖ തഹസിൽദാർ പി.ഗിരിജ ദേവി, ഡപ്യൂട്ടി തഹസിൽദാർ വി.പി.സെയ്ത് മുഹമ്മദ്, രാഷ്ട്രീപാർട്ടി നേതാക്കളായ പി.ടി.കുഞ്ഞാനു, സി.പ്രശാന്ത്, ജയകൃഷ്ണൻ പടനായകത്ത്, ചോലയിൽ വേലായുധൻ, സി.കെ.വിജയൻ, രവീന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.