ദേശീയപാത: ഇനി യാത്ര സുഗമം; കുഴൽമന്ദം ജംക്‌ഷനിലെ ഡിവൈഡർ നീക്കം ചെയ്തു

Mail This Article
കുഴൽമന്ദം∙ ദേശീയപാത കുഴൽമന്ദം ജംക്‌ഷനിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അടിപ്പാത നിർമിക്കുന്നതിനു തൊട്ടടുത്തെ ഡിവൈഡർ നീക്കം ചെയ്തു കോൺക്രീറ്റ് ചെയ്തു ഗതാഗതത്തിനു തുറന്നു കൊടുത്തു. ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ബദൽ സംവിധാനമുണ്ടാക്കുന്നതിന് മനോരമ നിരന്തരം വാർത്ത നൽകിയതിനെത്തുടർന്നാണ് നടപടി. ചരപ്പറമ്പിൽ നിന്നു സർവീസ് റോഡ് വഴി തിരിച്ചു വിടുന്നതിനു പകരം വാഹനങ്ങൾ ദേശീയ പാതയിൽ കയറി കുഴൽമന്ദത്തെ കോൺക്രീറ്റ് ചെയ്ത ഭാഗം വഴി പാലക്കാട്ടേക്കു പോകാം.
ഇതോടെ തൃശൂർ ഭാഗത്തു നിന്നും പാലക്കാട്ടേക്കുള്ള വാഹനങ്ങളുടെ സർവീസ് റോഡിലെ തിരക്കിന് ആശ്വാസമായി.തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങളെ അതേ ദിശയിൽ കുളവൻമുക്ക് ബസ് സ്റ്റോപിനു സമീപം ഡിവൈഡർ നീക്കം ചെയ്തു റോഡാക്കി കഴിഞ്ഞ ദിവസം അത് വഴി ഗതാഗതത്തിനു തുറന്നു കൊടുത്തിരുന്നു. എന്നാൽ കുഴൽമന്ദം ജംക്‌ഷൻ മുതൽ പടലോട്, ഗവ.ആശുപത്രി ഭാഗം വരെ ഗതാഗതക്കുരുക്ക് തന്നെയാണ് ഇപ്പോഴും.
ദേശീയപാത അതോറിറ്റി അടിപ്പാത നിർമാണത്തിനു തുടക്കമിട്ടപ്പോൾ തന്നെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കോട്ടായി ഭാഗത്ത് നിന്നു കൊടുവായൂർ ഭാഗത്തേക്കു പോകാൻ കുഴൽമന്ദം പൊലീസ് സ്റ്റേഷനു മുന്നിലെ ഡിവൈഡർ പൊളിച്ചു നീക്കിയിരുന്നു. ഒരാഴ്ച വരെ അതിലൂടെ വാഹനങ്ങളെ കടത്തിവിട്ടിരുന്നതുമാണ്. ഒരു മുന്നറിയിപ്പുമില്ലാതെ ബാരിക്കേഡ് കൊണ്ട് അടച്ചതോടെ വാഹനങ്ങൾ ചന്തപ്പുര മാട്ടുകാട് കണ്ണനൂർ തോട്ടു പാലം വഴി തിരിച്ച് പൊലീസ് സ്റ്റേഷനു മുൻപിലൂടെ കൊടുവായൂർ റോഡിലേയ്ക്ക് പോവേണ്ട സ്ഥിതിയാണ് ഇപ്പോഴും.
തൃശൂരിൽനിന്ന് പാലക്കാട്ടേക്കു വരുന്ന വാഹനങ്ങൾ ചരപ്പറമ്പിൽനിന്ന് സർവീസ് റോഡിലൂടെ കുളവൻമുക്ക്, ആശുപത്രിമേട്, കുഴൽമന്ദം വഴിയാണ് പോകുന്നത്. അതോടൊപ്പം തന്നെ എതിർദിശയിലൂടെ കുളവൻമുക്ക്, കുത്തനൂർ, തോലനൂർ ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ചന്തപ്പുര, പടലോട്മേട്, ആശുപത്രിമേട് എന്നിവിടങ്ങളിൽ എത്തുന്നതോടെ കൂടുതൽ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടിരുന്നു.
ഇതിന് പരിഹാരമായാണ് കുഴൽമന്ദം ജംക്‌ഷനിലെ അടിപ്പാതയുടെ സമീപത്തെ ഡിവൈഡർ പൊളിച്ചതും. ഇതോടൊപ്പം തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് കുളവൻമുക്കിലെ ഡിവൈഡർ നീക്കി ഗതാഗതത്തിനു തുറന്നു കൊടുത്തതും.ദേശീയപാത 544ൽ പാലക്കാട് ജില്ലയിൽ മാത്രം കാഴ്ചപ്പറമ്പ്, കുഴൽമന്ദം, ആലത്തൂർ എന്നിവിടങ്ങളിലാണ് അടിപ്പാത നിർമിക്കുന്നത്.