താലൂക്ക് ആശുപത്രിക്കെതിരെ രൂക്ഷവിമർശനം വീണ്ടും; സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ല
Mail This Article
ഒറ്റപ്പാലം∙ താലൂക്ക് വികസന സമിതി യോഗത്തിൽ തുടർച്ചയായ നാലാം തവണയും താലൂക്ക് ആശുപത്രിക്കെതിരെ രൂക്ഷവിമർശനം ആവർത്തിച്ചു പൊതുപ്രവർത്തകർ. ഭരണമുന്നണിയിലെ ഘടകകക്ഷി പ്രതിനിധികൾ ഉൾപ്പെടെ ആശുപത്രിക്കെതിരെ ആഞ്ഞടിച്ചു.ഒരു വർഷം മുൻപു ഡോക്ടർമാരുടെ കൂട്ട സ്ഥലംമാറ്റത്തിനു ശേഷം ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാണെന്നാണ് ആരോപണം.ആശുപത്രിയിലെ ഭരണസംവിധാനത്തിനാണ് അപാകതയെന്ന് അംഗങ്ങൾ വിമർശിച്ചു.
സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്നും കിടത്തിച്ചികിത്സാ സൗകര്യം പ്രയോജനപ്പെടുത്തുന്നില്ലെന്നും പ്രതിനിധികൾ ആരോപിച്ചു. കിടത്തിച്ചികിത്സ ആവശ്യമുള്ള രോഗികളെ മറ്റ് ആശുപത്രികളിലേക്കു ശുപാർശ ചെയ്യുകയാണെന്നായിരുന്നു വിമർശനം. അത്യാഹിത വിഭാഗം മെഡിക്കൽ ഓഫിസർമാരുടെ കുറവുള്ള ആശുപത്രിയിൽ പലപ്പോഴും സ്‌പെഷലിസ്റ്റ് ഡോക്ടർമാരെ അവിടേക്കു നിയോഗിക്കേണ്ടി വരുമ്പോഴാണു പ്രത്യേക ഒപി പ്രതിസന്ധിയിലാകുന്നത് എന്നായിരുന്നു സൂപ്രണ്ടിന്റെ വിശദീകരണം.സ്പെഷലിസ്റ്റ് ഡോക്ടർമാരെ ജനറൽ ഒപിയിൽ ലഭ്യമാണെന്നും അദ്ദേഹം മറുപടി നൽകി.
ആശുപത്രിക്കു വർഷങ്ങൾക്കു മുൻപു നഷ്ടമായ ഇഎൻടി ഡോക്ടറുടെ തസ്തിക തിരികെ ലഭിച്ചിട്ടുണ്ടെന്നും അത്യാഹിത വിഭാഗത്തിലേക്കു ഡോക്ടറെ അനുവദിക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ടെന്നും ഒറ്റപ്പാലം നഗരസഭാധ്യക്ഷ കെ.ജാനകീദേവിയും പറഞ്ഞു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാകുന്നതിനു മുൻപു ചേർന്ന യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ട ആശുപത്രിയിലെ താൽക്കാലിക നിയമനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഇന്നലെ വരെയും സമർപ്പിക്കാത്തതിനെയും അംഗങ്ങൾ വിമർശിച്ചു.
ഇതു സംബന്ധിച്ചു തഹസിൽദാർ ആന്റോ ജേക്കബും കടുത്ത അസംതൃപ്തി അറിയിച്ചു. ഉടൻ റിപ്പോർട്ട് നൽകിയില്ലെങ്കിൽ വകുപ്പ് മേധാവികളെ അറിയിക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. വൈകിട്ടു നാലിനകം റിപ്പോർട്ട് നൽകാമെന്നു സൂപ്രണ്ട് മറുപടി നൽകിയതോടെയാണു ബഹളം തീർന്നത്. നഗരത്തിലെ പാലാട്ട് റോഡ്, ആർഎസ് റോഡ്, താലൂക്ക് ഓഫിസ് പരിസരങ്ങളിലും റെയിൽവേ സ്റ്റേഷനിലും തെരുവുനായ ശല്യം രൂക്ഷമാണെന്നും പരാതി ഉയർന്നു. അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വിജയലക്ഷ്മി അധ്യക്ഷയായി. ചെർപ്പുളശ്ശേരി നഗരസഭാധ്യക്ഷൻ പി.രാമചന്ദ്രൻ, കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.ശാസ്തകുമാർ, വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.