നവീകരിച്ച കാഞ്ഞിരപ്പുഴ റോഡിൽ 6 ദിവസത്തിനിടെ 4 അപകടങ്ങൾ

Mail This Article
കാഞ്ഞിരപ്പുഴ ∙ നവീകരണം നടക്കുന്ന ചിറക്കൽപടി–കാഞ്ഞിരപ്പുഴ റോഡിൽ അപകടം പതിവാകുന്നു. ആറു ദിവസത്തിനിടയിൽ വലുതും ചെറുതുമായ നാല് അപകടങ്ങൾ നടന്നു. ഇതിൽ മൂന്നു പേർക്കു പരുക്കേറ്റു. ഒരു വർഷത്തിനിടെ അപകടത്തിൽ ഒരു ജീവനും നഷ്ടമായി. പുതിയ റോഡിൽ അമിതവേഗവും അശ്രദ്ധയുമാണ് അപകടങ്ങൾക്കു കാരണം. റോഡിൽ ശ്രദ്ധയും കരുതലും വേണമെന്നാവശ്യം ശക്തം. ഞായറാഴ്ച ഉച്ചയ്ക്ക് പാലാംപട്ടയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഇതിൽ അവസാനത്തേത്. ഇതിനു ഏതാനും മിനിറ്റുകൾക്കു മുൻപു ബൈക്കും കാറും തമ്മിലും ചെറിയ അപകടമുണ്ടായി. രണ്ട് അപകടങ്ങളിലും യാത്രക്കാർ കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി പൊറ്റശ്ശേരിക്കു സമീപം കാർ, ഓട്ടോറിക്ഷ, സ്കൂട്ടർ എന്നിവ കൂട്ടിയിടിച്ചു. ഇതിൽ രണ്ടു പേർക്കു പരുക്കേറ്റു.
കഴിഞ്ഞ ചൊവ്വാഴ്ച അമ്പാഴക്കോട് മിനിവാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനു പരുക്കേറ്റു. അപകടത്തെ തുടർന്നു മിനി വാനിൽ നിന്നു ഡീസൽ ചോർന്നതും ആശങ്കയുണ്ടാക്കി. മണ്ണാർക്കാട്ടു നിന്ന് അഗ്നിരക്ഷാ സേനയെത്തി ഇതു നീക്കം ചെയ്തു അപകട ഭീതി ഒഴിവാക്കി. ഇതിന് ഏതാനും മാസങ്ങൾക്കു മുൻപു പൊറ്റശ്ശേരിക്കു സമീപം പിക്കപ് വാനും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനു ജീവൻ നഷ്ടപ്പെട്ടിരുന്നു. നവീകരിച്ച റോഡിൽ സീബ്രാ ലൈൻ അടക്കമുള്ള മുന്നറിയിപ്പ് ബോർഡുകളും ഒരുക്കിയിട്ടുണ്ടെങ്കിലും അശ്രദ്ധയും അമിത വേഗവും കാരണം റോഡപകടങ്ങളും വർധിച്ചു. നാട്ടുകാർക്കു റോഡ് മറികടക്കാൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ട സ്ഥിതിയാണ്.