എല്ലാം റെഡിയാണ്; അന്തിമ അനുമതി കാത്ത് രക്തബാങ്ക്
Mail This Article
ഒറ്റപ്പാലം∙ താലൂക്ക് ആശുപത്രിയിൽ രക്തബാങ്ക് തുടങ്ങുന്നതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങുന്നില്ല. ബ്ലഡ് ബാങ്കിലേക്ക് ആവശ്യമായ യന്ത്രസംവിധാനങ്ങൾ ഒരുക്കി 5 വർഷം പിന്നിടുമ്പോഴാണു പ്രതിസന്ധി തുടരുന്ന സാഹചര്യം. ജില്ലയുടെ പടിഞ്ഞാറൻ മേഖലയ്ക്കാകെ പ്രയോജനപ്പെടുന്ന പദ്ധതിയാണ് ലൈസൻസ് ലഭിക്കാത്തതിന്റെ പേരിൽ വൈകുന്നത്. ഇതിനായി നേരത്തെ അപേക്ഷിച്ചിട്ടുണ്ടെങ്കിലും അന്തിമ അനുമതി ലഭിക്കാത്തതാണു പ്രതിസന്ധിയെന്ന് അധികൃതർ പറയുന്നു. പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകൾ ഉൾപ്പെടെ പരിഹരിച്ച് സമർപ്പിച്ച അപേക്ഷയിന്മേൽ ചെന്നൈയിൽ നിന്നുള്ള അനുമതിയാണു വൈകുന്നത്.
രക്തബാങ്ക് പ്രവർത്തനം തുടങ്ങുന്നതോടെ എൻഎച്ച്എം മുഖേന ഡോക്ടർ ചുമതലയേൽക്കും. ഇതിനുപുറമേ, കൗൺസിലർ, ടെക്നിക്കൽ സൂപ്പർവൈസർ, ടെക്നിഷ്യൻ തസ്തികകളിലും താൽക്കാലിക നിയമനങ്ങൾ നടത്തും. നിലവിൽ ജില്ലയിൽ സർക്കാർ മേഖലയിൽ ജില്ലാ ആശുപത്രിയിലും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും മാത്രമാണു രക്തബാങ്കുള്ളത്.സർക്കാർ ആശുപത്രികളിൽ സംസ്ഥാനത്തെ തന്നെ മികച്ച ഡയാലിസിസ് യൂണിറ്റും ശസ്ത്രക്രിയ സൗകര്യങ്ങളുമുള്ള ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ രക്തബാങ്ക് വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.
നിലവിൽ രക്തം ആവശ്യമുളളവർക്ക് ജില്ലാ ആശുപത്രിയെയോ സ്വകാര്യ മേഖലയേയോ ആശ്രയിക്കേണ്ട സാഹചര്യമാണ്. പദ്ധതി ഒറ്റപ്പാലത്തു നടപ്പാകുന്നതോടെ പട്ടാമ്പി താലൂക്കിനു കൂടി പ്രയോജനകരമാകും. പ്രതിമാസം 80 മുതൽ 100 യൂണിറ്റ് വരെ രക്തം സംഭരിക്കാവുന്ന സംവിധാനങ്ങളാണ് ഇവിടെയുള്ളത്. 73 ലക്ഷം രൂപ വിനിയോഗിച്ചു നടപ്പാക്കിയ പദ്ധതിയാണിത്.