ഈ കുടുംബത്തിന്റെ വഴി ‘തോട്’; വീട്ടിലെത്താൻ തോട്ടിലൂടെ നടക്കേണ്ട അവസ്ഥ

Mail This Article
കാഞ്ഞിരപ്പുഴ ∙ ഭീതിയില്ലാതെ കാലു തെന്നാതെ ഒന്നു നടന്നു വീട്ടിലെത്തെണമെന്നാണു കാഞ്ഞിരപ്പുഴ വാരിയത്ത് പള്ളിയാൽ വീട്ടിൽ ശിവരാമന്റെയും കുടുംബത്തിന്റെയും ആഗ്രഹം. ഈ ആഗ്രഹത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും തോട്ടിലൂടെയുള്ള യാത്ര തന്നെയാണ് ഇന്നും. കാഞ്ഞിരപ്പുഴ മൃഗാശുപത്രിപ്പടി ജംക്‌ഷനു സമീപമാണു ശിവരാമന്റെയും കുടുംബത്തിന്റെയും താമസം. കാഞ്ഞിരപ്പുഴ റോഡിൽ നിന്നു വീട്ടിലേക്കു പോകുന്ന ആദ്യഭാഗം തോടാണ്.മഴക്കാലത്തും വേനൽക്കാലത്തും ഈ തോട്ടിലൂടെ വേണം നടക്കാൻ. മഴക്കാലത്തു വെള്ളക്കെട്ടും യാത്ര ദുഷ്കരമാക്കും. ഓരോ മഴക്കാലവും ജീവൻ കയ്യിൽ പിടിച്ചാണ് ഇതുവഴി വീട്ടുകാരുടെ യാത്ര. ഇവർ നടന്നു പോകുന്ന തോടിന് ഏതാനും മീറ്ററുകൾക്കപ്പുറം മറ്റൊരു തോടും കടന്നു പോകുന്നുണ്ട്. റോഡിനു മുകളിൽ നിന്നു വരുന്ന വെള്ളം ആ തോട്ടിലൂടെ പോകും വിധം വഴിയൊരുക്കിയാൽ പ്രശ്നം പരിഹരിക്കാമെന്നു വീട്ടുകാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ടു കലക്ടർ, ലീഗൽ സർവീസ് അതോറിറ്റി – പരാതി പരിഹാര സെൽ, പഞ്ചായത്ത്, ഷൊർണൂർ കേരള റോഡ് ഫണ്ട് ബോർഡ് തുടങ്ങിയ വിവിധ ഇടങ്ങളിൽ പരാതികളും നിവേദനങ്ങളും നൽകുകയും ചെയ്തു. പലതിനും അനുകൂലമായ മറുപടി ലഭിച്ചിട്ടും പരിഹാരം നീണ്ടു പോവുകയാണെന്നും ഇവർ പറയുന്നു. ഈമഴക്കാലം കഴിയുന്നതിനു മുൻപെങ്കിലും പരിഹാരം കണ്ടെത്താൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണു കുടുംബത്തിന്റെ ആവശ്യം.