മലയോരത്തെ ഭീതിയിലാഴ്ത്തി പുലിയും ആനയും
Mail This Article
കൊല്ലങ്കോട് ∙ കാടിറങ്ങുന്ന പുലിയും ആനകളും തുടർച്ചയായി ജനവാസ മേഖലയിൽ; ഭീതിയോടെ കുടുംബങ്ങൾ. കൊല്ലങ്കോട്ടെയും മുതലമടയിലെയും മലയോര മേഖല പുലി ഭീതിയിൽ കഴിയുന്നതിനിടെയാണു കാട്ടാനകളുടെ വരവ്. കഴിഞ്ഞ ദിവസം രാത്രി കൊല്ലങ്കോട് പഞ്ചായത്തിലെ പാമ്പാൻചിറയിൽ മുത്തു റാവുത്തർ, ഗോപി എന്നിവരുടെ വീടിനടുത്തെത്തിയ കാട്ടാന തെങ്ങ്, വാഴ എന്നിവ നശിപ്പിച്ചു. സമീപത്തെ കർഷകരായ രവീന്ദ്രൻ, ബാലകൃഷ്ണൻ, സത്യനാരായണൻ, ഹമീദ്, അസനാർകുട്ടി എന്നിവരുടെ നെൽപാടങ്ങളും കാട്ടാന ചവിട്ടി നശിപ്പിച്ചിട്ടുണ്ട്.ദിവസങ്ങൾക്കു മുൻപു മുതലമട പഞ്ചായത്തിലെ വെള്ളാരംകടവു പ്രദേശത്തും കാട്ടാന കൃഷി നശിപ്പിച്ചിരുന്നു.കഴിഞ്ഞ ദിവസം രാത്രി കൊല്ലങ്കോട് ചീളക്കാട്ടെ ഹരിയുടെ പശുക്കുട്ടിയെ പുലി ആക്രമിച്ചു. ശെൽവന്റെ വീട്ടിലെ വളർത്തുനായയെ പുലി പിടിച്ചുകൊണ്ടുപോയി.വീടിന്റെ മുൻവശത്തു കിടന്ന നായയെയാണു പുലി കൊണ്ടുപോയത്. ദിവസങ്ങൾക്കു മുൻപു കള്ളിയമ്പാറ പാത്തിപ്പാറയിലെ തോട്ടത്തിൽ പുലി നായയെ പിടികൂടുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു.മുതലമട ചപ്പക്കാട് കുഞ്ചുവേലൻകാട്ടിൽ മണികണ്ഠദാസിന്റെ നായയെയും പുലി പിടിച്ചിരുന്നു. കൊല്ലങ്കോട് പഞ്ചായത്തിലെ കൊശവൻകോട്ടു പുലിയെ പിടികൂടാനായി വനം വകുപ്പു കൂടു സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല. കൊശവൻകോട്, വാഴപ്പുഴ, ചീരണി, കാളികൊളുമ്പ് എന്നിവിടങ്ങളിൽ തുടരെ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണു പ്രദേശത്തു ക്യാമറ സ്ഥാപിക്കുകയും കൂടു വയ്ക്കുകയും ചെയ്തത്.