ADVERTISEMENT

കൊല്ലങ്കോട് ∙ കൂട്ടുകാരുമൊത്തു വെള്ളച്ചാട്ടം കാണാൻ പോയ യുവാവു കാൽവഴുതി വീണു മരിച്ചു. കൊടുവായൂർ എത്തന്നൂർ പുല്ലാറോഡ് ഉണ്ണിയപ്പൻകാട് സുന്ദരന്റെ മകൻ സുരേഷ് (25) ആണു മരിച്ചത്. കൊല്ലങ്കോട് പയ്യലൂർ വെള്ളരിമേട് വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നാണു കാൽ വഴുതി താഴേക്കു വീണത്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയായിരുന്നു അപകടം. വീഴ്ചയിൽ തലയ്ക്കാണു ഗുരുതരമായി പരുക്കേറ്റത്. വെൽഡിങ് ജോലി ചെയ്യുന്ന സുരേഷ് സുഹൃത്തുക്കളായ അഭിലാഷ്, പ്രതീഷ്, രഞ്ജിത് എന്നിവർക്കൊപ്പം ഇന്നലെ രാവിലെയാണു വെള്ളരിമേട് വെള്ളച്ചാട്ടം കാണാനായി കൊല്ലങ്കോട് എത്തിയത്. മലയടിവാരത്തു നിന്നു വെള്ളച്ചാട്ടത്തിലേക്കു രണ്ടു കിലോമീറ്ററിലധികം നടന്നു കയറിപ്പോയ ഇവർ മുകളിൽ എത്തിയപ്പോഴാണു സുരേഷ് കാൽവഴുതി വീണത്. വീഴ്ചയിൽ തല പാറയിൽ ഇടിക്കുകയായിരുന്നു.

കൂട്ടുകാർ പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചതിനെ തുടർന്നു കൊല്ലങ്കോട് അഗ്നിരക്ഷാ സേനാ ഓഫിസർ അർജുൻ കെ.കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സുരേഷിനെ എടുത്തു വനത്തിലൂടെ രണ്ടു കിലോമീറ്ററിലധികം താഴേക്കു കൊണ്ടു വന്നാണ് ആംബുലൻസിൽ എത്തിച്ചത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു കൊടുക്കും. സംസ്കാരം ഉച്ചയോടെ നടത്തും. കൊല്ലങ്കോട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. ഭാര്യ: സുവർണ. അമ്മ: പരേതയായ സരോജിനി. സഹോദരി: സുനില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com