ADVERTISEMENT

അലനല്ലൂർ ∙ വെള്ളിയാർ കരകവിഞ്ഞ് കണ്ണംകുണ്ട് കോസ്‌വേ തിങ്കളാഴ്ച വൈകുന്നേരം മുതൽ വെള്ളത്തിൽ മുങ്ങി. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് വെള്ളമിറങ്ങിയത്. പാലക്കാഴി വാക്കയിൽ കടവ് പാലത്തിലും ഇന്നലെ പുലർച്ചെ മുതൽ വെള്ളം കയറി. രാവിലെ 10 മണിവരെ ഇതു വഴിയും ഗതാഗതം തടസ്സപ്പെട്ടു.

വെള്ളം കയറിയ ഞെട്ടരക്കടവ് കോസ്‌വേ
വെള്ളം കയറിയ ഞെട്ടരക്കടവ് കോസ്‌വേ

പാലക്കടവിൽ വെള്ളിയാർ കരകവിഞ്ഞ് കറുത്താർ വടക്കേതിൽ സഹലിന്റെ കോഴിഫാമുകളിൽ വെള്ളം കയറി 3000 കോഴികൾ ചത്തു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കണ്ണംകുണ്ടിലെ തോണൂരാൻ അസൈനുവിന്റെ വീടിന്റെ സിറ്റൗട്ട് വരെ വെള്ളം കയറി. കോസ്‌വേയുടെ ഇരു ഭാഗത്തുമുള്ള ചായക്കടകളിലെ പാത്രങ്ങൾ, ഗ്യാസ് സിലിണ്ടർ തുടങ്ങിയവ ഒലിച്ചു പോയി. അപ്രോച്ച് റോഡിലേക്കും വെള്ളം കയറി സമീപത്തെ ട്രാൻഫോർമറിന്റെ ഫ്യൂസ് കാരിയർ വരെ വെള്ളത്തിൽ മൂടി.

വെള്ളിയാർ കരകവിഞ്ഞ് പാലക്കാഴി വാക്കയിൽ കടവ് പാലവും അപ്രോച്ച് റോഡും വെള്ളം മൂടിയ നിലയിൽ
വെള്ളിയാർ കരകവിഞ്ഞ് പാലക്കാഴി വാക്കയിൽ കടവ് പാലവും അപ്രോച്ച് റോഡും വെള്ളം മൂടിയ നിലയിൽ

പാലക്കടവിൽ ഒട്ടേറെ വീട്ടുമുറ്റങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. അലനല്ലൂർ പാക്കത്തകുളമ്പിൽ പുത്തൂർ തോട് കരകവിഞ്ഞ് രണ്ടു വീടുകളിലേക്ക് വെള്ളം കയറി. ഇവരെ പഞ്ചായത്ത് അധികൃതരെത്തി തൊട്ടടുത്ത പടകളിപ്പറമ്പ് അങ്കണവാടിയിലേക്ക് മാറ്റിപ്പാർപ്പിച്ചു. പാലക്കാഴി വീട്ടിൽ രാവിചന്ദ്രൻ, പനക്കതോട്ടത്തിൽ സുരേഷ് കുമാർ എന്നിവരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഇവരുടെ സമീപത്തെ ചന്ദ്രൻ കൊങ്ങത്ത്, ഗോപിനാഥ് പുത്തൻപുരക്കൽ എന്നിവരുടെ വീടുകളിലേക്കും വെള്ളം കയറുന്ന അവസ്ഥയാണ്.

വെള്ളിയാർ കരകവിഞ്ഞ് കണ്ണംകുണ്ട് കോസ്‌വേ പൂർണമായും വെള്ളത്തിൽ മൂടിയ നിലയിൽ
വെള്ളിയാർ കരകവിഞ്ഞ് കണ്ണംകുണ്ട് കോസ്‌വേ പൂർണമായും വെള്ളത്തിൽ മൂടിയ നിലയിൽ

അലനല്ലൂരിലെ ഫുട്ബോൾ ടർഫിന്റെ 20 അടിയോളം ഉള്ള സംരക്ഷണ ഭിത്തി തകർന്നു വീണു. താഴ്ഭാഗത്തുള്ള ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനത്തിന്റെ ഓഫിസ് റൂം, ശുചിമുറി എന്നിവ തകർന്നു. മണ്ണ് അടിഞ്ഞതിനാൽ വാഹനങ്ങൾ നിർത്തിയിടുന്ന ഷെഡിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കോട്ടോപ്പാടം കച്ചേരിപ്പറമ്പിലെ കുന്നശ്ശേരി ചോല ഗതിമാറി ഒഴുകി ടി.കെ.ഇപ്പു, ചോലയിൽ അബ്ദുൽ ലത്തീഫ്, ചോലയിൽ അലവി, മൊയ്തു, അഷ്റഫ്, പുളിക്കൽ അലവി തുടങ്ങിയവരുടെ വീടുകളിൽ വെള്ളം കയറി. ചളവ താന്നികുന്നിലെ അപകട ഭീഷണിയുള്ള കുടുംബങ്ങളോട് ചളവ ഗവ.യുപി സ്കൂളിൽ ഒരുക്കിയ ക്യാംപിലേക്ക് മാറാൻ നിർദേശം നൽകിയതായും ഉപ്പുകുളം ഭാഗത്ത് ആവശ്യമെങ്കിൽ സെന്റ് തോമസ് എൽപി സ്കൂളിൽ ക്യാംപ് ഒരുക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയതായും പഞ്ചായത്ത് അധ്യക്ഷ പി.പി.സജ്ന സത്താർ പറഞ്ഞു.

മഴയിൽ വിണ്ടു കീറിയ പാലക്കയം ഇരുമ്പാമുട്ടി മുണ്ടനാട് റോഡ്
മഴയിൽ വിണ്ടു കീറിയ പാലക്കയം ഇരുമ്പാമുട്ടി മുണ്ടനാട് റോഡ്

കല്ലടിക്കോട് ∙ തുടർന്നു പെയ്യുന്ന കനത്ത മഴയിൽ തുപ്പനാട് പുഴ നിറഞ്ഞൊഴുകി കരിമ്പ മേഖലയിൽ നാശനഷ്ടം. കരിമ്പ മമ്പുറം, കുണ്ടുകണ്ടം ഭാഗത്ത് വീടുകളിലും, കൃഷിയിടങ്ങളിലും വെള്ളം കയറി. നാല് വീടുകളിലാണ് വെള്ളം കയറിയത്. ഇവരെല്ലാം സമീപത്തെ ബന്ധു വീടുകളിലേക്കു മാറി. പഞ്ചായത്തിലെ സ്കൂളിലേക്ക് ആവശ്യമെങ്കിൽ ഇവർക്ക് മാറാനുള്ള സൗകര്യങ്ങൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു. രാത്രിയിലുണ്ടായ ശക്തമായ മഴയിലാണ് വെള്ളം കയറിയത്. രാവിലെ 10 മണിയോടെ വെള്ളം കുറഞ്ഞു തുടങ്ങി. മഴ തുടരുന്നത് മലയോര മേഖലയെ ഭീതിയിലാക്കിയിട്ടുണ്ട്.

കനത്ത മഴയിൽ തച്ചമ്പാറ പെട്രോൾ പമ്പിന്റെ വശം ഇടിഞ്ഞു താഴ്ന്നപ്പോൾ.
കനത്ത മഴയിൽ തച്ചമ്പാറ പെട്രോൾ പമ്പിന്റെ വശം ഇടിഞ്ഞു താഴ്ന്നപ്പോൾ.

മുണ്ടൂർ ∙ പെരുമഴയിൽ നീറ്റൽത്തോട് പൊട്ടി പഞ്ഞമല മുട്ടിപാടം പാടശേഖരത്തിലെ 15 ഏക്കർ ഒന്നാംവിള നെൽക്കൃഷി പൂർണമായും നശിച്ചു. സുദേവൻ, വിജയൻ, രാമകൃഷ്ണൻ, മുഹമ്മദ്, കൃഷ്ണൻ കുട്ടി, ദമയന്തി, ബിന്ദു ലക്ഷ്മണൻ എന്നിവരുടെ കൃഷിയാണ് നശിച്ചത്. വെള്ളം ഗതിമാറി ഒഴുകി പാടം തോടിനു സമാനമായി. മഴ പെയ്ത്ത് കർഷകർക്ക് കനത്ത പ്രഹരമായി. ശക്തമായ മഴയിൽ കുറുക്കൻപൊറ്റ, കുമ്മംകോട്, ഒടുവൻകാട് മേഖലയിൽ പാടത്ത് വെള്ളം കയറിയത് നൂറുകണക്കിനു കർഷകർക്ക് നാശം വിതച്ചു. പാലക്കീഴ് പാടശേഖരത്തിലെ നടീലിനായി തയാറാക്കിയ ഞാറ്റാടി വെള്ളത്തിൽ മുങ്ങി. 60 ഏക്കറിൽ കൃഷിയിറക്കാനുള്ള ഞാറാണു വെള്ളത്തില്‍ മുങ്ങിയത്.

ആര്യമ്പാവ് കെ‍‍ടിഡിസി യാത്രി നിവാസിന്റെ മതിൽ ദേശീയപാതയിലേക്ക് ഇടിഞ്ഞു വീണ നിലയിൽ.
ആര്യമ്പാവ് കെ‍‍ടിഡിസി യാത്രി നിവാസിന്റെ മതിൽ ദേശീയപാതയിലേക്ക് ഇടിഞ്ഞു വീണ നിലയിൽ.

ശ്രീകൃഷ്ണപുരം ∙ കനത്ത മഴയിൽ ആറ്റാശ്ശേരി പനാന്തോട് കരകവിഞ്ഞ് റോഡിലേക്ക് വെള്ളം കയറി. ഇന്നലെ ഉച്ചവരെ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തെ കൃഷി സ്ഥലങ്ങൾ വെള്ളത്തിലായി. വാഴ, ചേന കൃഷികൾ നശിച്ചു.
∙ ആറ്റാശ്ശേരി കരിപ്പമണ്ണ പറമ്പിൽ പീടിക അബ്ദുല്ലയുടെ പുതിയതായി നിർമിച്ച വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണു.
∙ കരിമ്പുഴ പുഴ കരകവിഞ്ഞ് കരിമ്പുഴ കൂട്ടിലക്കടവ് റോഡിൽ ഇന്നലെ രാവിലെ ഗതാഗതം സ്തംഭിച്ചു. ചെറുപുഴയ്ക്കു സമീപമുള്ള വീടുകളിലേക്ക് വെള്ളം കയറി. പിലാശ്ശേരി ഷെരീഫ്, ചെറായ മുരളി, സി.പി.പ്രഭാകരൻ എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്.
∙എളമ്പുലാശ്ശേരി തോട്ടായ രാമകൃഷ്ണന്റെ വീട്ടിലേക്ക് വെള്ളം കയറി.
കാഞ്ഞിരപ്പുഴ ∙ കനത്ത മഴയിൽ ദുരിതം പേറി ജനങ്ങൾ. താലൂക്കിലെ പലയിടങ്ങളും വെള്ളം കയറി. പാലക്കയത്തു ദുരിതാശ്വാസ ക്യാപ് തുറന്നു. ജലനിരപ്പ് ഉയർന്നതോടെ കാഞ്ഞിരപ്പുഴ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ മൂന്നും 25 സെന്റീമീറ്റർ ഉയർത്തി. കുന്തിപ്പുഴയിലും ശക്തമായ നീരൊഴുക്കുണ്ടായി. 

മണ്ണാർക്കാട്– ഞെട്ടരക്കടവ് പാലം വെള്ളത്തിൽ മുങ്ങി. പാലക്കയം വഴിക്കടവ് മുണ്ടനാട് റോഡ് വിണ്ടുകീറി. മരം വീണു വീടുകൾക്കും നാശനഷ്ടമുണ്ടായി. കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ സന്ദർശനാനുമതി താൽക്കാലികമായി നിർത്തിവച്ചു. കനത്ത മഴ, ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്നു പാലക്കയം നിരവ് പട്ടിക വർഗ ഗ്രാമത്തിലെ ഒൻപതു കുടുംബങ്ങളിലെ 22പേരെ പാലക്കയം സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റി. പാലക്കയം ഇഞ്ചിക്കുന്നിലെ രണ്ടു കുടുംബങ്ങളെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.

വെള്ളം കയറിയ കുമരംപുത്തൂർ കുളപ്പാടം ഒഴുകുപാറ ചിറക്കൽ വീട്ടിൽ രാധാകൃഷ്ണന്റെ കുടുംബത്തെ കഴിഞ്ഞ ദിവസം മാറ്റി പാർപ്പിച്ചിരുന്നു.  കുന്തിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്താനും അധികൃതർ നിർദേശം നൽകി. കനത്ത മഴയെ തുടർന്നു ഞെട്ടരക്കടവ് പാലം ഇന്നലെ രാവിലെയും മുങ്ങിക്കിടന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. നീരൊഴുക്കു കുറഞ്ഞതോടെയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. കോൽപ്പാടം, മൂന്നാംതോട്, ഇരുമ്പകച്ചോല എന്നീ കോസ്‌വേകളും വെള്ളത്തിൽ മുങ്ങിയിരുന്നെങ്കിലും പിന്നീട് കുറയുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

ശക്തമായ കാറ്റിലും മഴയിലും തെങ്ങു വീണു കുമരംപുത്തൂർ പള്ളിക്കുന്ന് കറുവത്തിങ്കൽ അസൈനാരുടെ വീട് ഭാഗികമായി തകർന്നു. മണ്ണാർക്കാട് വടക്കുമണ്ണം വടക്കേപുറം ഷൺമുഖന്റെ വീടും മഴയെതുടർന്നു ഭാഗികമായി തകർന്നു. നീരൊഴുക്ക് വർധിച്ചതിനാൽ കാഞ്ഞിരപ്പുഴ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ മൂന്നും 25 സെന്റീമീറ്റർ വീതം ഉയർത്തി. 97.50 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ ഇന്നലെ 96.47 മീറ്റർ വരെ ജലനിരപ്പെത്തി. കനത്തമഴയെ തുടർന്നാണു കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ സന്ദർശനം താൽക്കാലികമായി നിർത്തിയത്. കാലാവസ്ഥ അനുകൂലമായാൽ ഉടൻ തുറക്കുമെന്നും അധികൃതർ പറഞ്ഞു.

താലൂക്കിലെ തോടുകളും പുഴകളും നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. പാലക്കയം ∙ ഇരുമ്പാമുട്ടി–മുണ്ടനാട് റോഡിൽ വഴിക്കടവു ഭാഗത്തു റോഡ് വിണ്ടുകീറി. റോഡിന്റെ എകദേശം നടുഭാഗത്തായി 20 അടിയോളം നീളത്തിൽ വിണ്ടു കീറിയത്. പുഴയോടു ചേർന്നുള്ള റോഡ് ആയതിനാൽ അപകട സാധ്യത വളരെ കൂടുതൽ. കനത്ത മഴ തുടരുകയാണെങ്കിൽ റോഡ് പിളർന്നു പുഴയിൽ പതിക്കാനുള്ള സാധ്യതയും ഏറെയാണ്. ഒട്ടേറെ കുടുംബങ്ങൾ ഈ റോഡിനെ ആശ്രയിക്കുന്നത്. വിണ്ടുകീറിയ ഭാഗത്തു താൽക്കാലിക മുന്നറിയിപ്പു സംവിധാനം നാട്ടുകാർ ഒരുക്കിയിട്ടുണ്ട്.

മണ്ണാർക്കാട് ∙ കനത്ത മഴയിൽ മണ്ണാർക്കാട്ട് വീടുകൾ തകർന്നു. കുന്തിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കുമരംപുത്തൂർ വെള്ളപ്പാടം തരിശ് ഭാഗത്ത് ജനവാസ കേന്ദ്രത്തിൽ വെള്ളം കയറി. ചങ്ങലീരി ഞെട്ടരക്കടവ് കോസ്‌വേയിൽ െവള്ളം കയറി. കുമരംപുത്തൂർ കുളപ്പാടം ഒഴുകുപാറ ചിറക്കൽ രാധാകൃഷ്ണന്റെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്നവരെ ബന്ധു വീട്ടിലേക്ക് മാറ്റി. മണ്ണാർക്കാട് വടക്കുമണ്ണം വടക്കേപ്പുറം ഷൺമുഖന്റെ വീട് ഭാഗികമായി തകർന്നു. 
ജാഗ്രതാ നിർദേശം 
മണ്ണാർക്കാട് ∙ കുന്തിപ്പുഴ ആറാട്ടു കടവിനു താഴെ തീരങ്ങളിൽ‌ താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി അഗ്നിരക്ഷാ സേന. അരകുറുശ്ശി ആറാട്ടു കടവിനു സമീപം 9 വീടുകളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ അഗ്നിരക്ഷാ സേന വീടുകളിലെത്തി മുന്നറിയിപ്പു നൽകി. കുട്ടികളും വയോധികരും അടക്കം ഇരുപതോളം പേരാണു വെള്ളപ്പൊക്ക ഭീഷണിയിൽ കഴിയുന്നത്. 2018ലെ പ്രളയത്തിൽ ഈ ഭാഗത്തു രണ്ടു വീടുകൾ തകർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com