പട്ടാമ്പിയിൽ പാഴാക്കിയത് രണ്ടു പതിറ്റാണ്ട്; ഇതിനിടയിൽ വെള്ളം ഒരുപാടൊഴുകി പാലത്തിനടിയിലൂടെ

Mail This Article
പട്ടാമ്പി ∙ രണ്ടു പതിറ്റാണ്ടോളം സംസ്ഥാന ബജറ്റിൽ ആവർത്തിച്ചു കേട്ട പേരാണു പട്ടാമ്പി പാലം. ഓരോ വർഷം പിന്നിടുമ്പോഴും അടുത്ത വർഷം വരും എന്ന കരുതി ജനം കാത്തിരുന്നു. ഇതിനിടയിൽ വെള്ളം ഒരുപാടൊഴുകി പട്ടാമ്പി പാലത്തിനടിയിലൂടെ. ആദ്യഘട്ടങ്ങളിലൊക്കെ പ്രതിഷേധം തണുപ്പിക്കാനുള്ള പ്രഖ്യാപനം മാത്രമായിരുന്നു അത്. എന്നാൽ പുഴയുടെ സ്വഭാവം മാറി, പാലം കൂടുതൽ ശോഷിച്ചു, പട്ടാമ്പി നഗരം വികസിച്ചു, യാത്രക്കാരുടെയും വാഹനങ്ങളുടെയും എണ്ണം പെരുകി. വീതി കുറഞ്ഞ പാലത്തിൽ വാഹനങ്ങൾ കുടുങ്ങുന്നതു പതിവായി. പലപ്പോഴും ധൈര്യത്തോടെ നടക്കാൻ കഴിയില്ലെന്ന സാഹചര്യവുമുണ്ടായി. ഇതിനിടയിൽ ശക്തമായ താക്കീതായി പ്രളയം വന്നു. ദിവസങ്ങളോളം ജനത്തിനു വഴിമുട്ടി. ദുരിതാശ്വാസപ്രവർത്തനങ്ങളും മുടങ്ങി. ഇതോടെയാണ് പാലത്തിന്റെ കാര്യത്തിൽ ഉറപ്പു കിട്ടിത്തുടങ്ങിയത്. 2018ൽ ഔദ്യോഗിക നടപടികൾ ആരംഭിച്ചെങ്കിലും പുതിയ പാലത്തിന്റെ പ്രാഥമിക രൂപരേഖയിൽ അപാകത കണ്ടെത്തി.
തടസ്സം മാറ്റാനുള്ള കാലതാമസം മൂലം നടപടികൾ വീണ്ടും നീണ്ടു. പിന്നെയും കാത്തിരിപ്പിനു ശേഷം ഉയരം കൂട്ടിയ പുതിയ പാലത്തിന്റെ രൂപരേഖ തയാറായി. അപ്പോഴാണ് പാലം തീരദേശ ഹൈവേയുടെ ഭാഗമാക്കി നിർമിക്കാൻ നീക്കം നടന്നത്. എന്നാൽ, ആ പദ്ധതി പോലെ തന്നെ പാലവും തുടർച്ചയായി നീണ്ടു പോകുമെന്നതിനാൽ മുഹമ്മദ് മുഹസിൻ എംഎൽഎ ഇടപെട്ടു. തുടർന്നു സ്വതന്ത്ര പദ്ധതിയായി നടത്താൻ ധാരണയായെങ്കിലും ഇടയ്ക്കു വീണ്ടും തീരദേശ ഹൈവേയിൽപെടുത്താൻ ശ്രമമുണ്ടായി. ഇങ്ങനയൊക്കെ വീണ്ടും നടപടികൾ വൈകി. ഒടുവിൽ സ്വതന്ത്ര പദ്ധതിയായി കിഫ്ബിയിൽ ഉൾപ്പെടുത്തി ഉത്തരവു നേടി. പരിസ്ഥിതി ആഘാതപഠനവും അനുബന്ധ പരിശോധനകളും പൂർത്തിയാക്കി സാങ്കേതികാനുമതി നൽകി. ഹൈവേയുമായി ബന്ധപ്പെടുത്തി തയാറാക്കിയ പദ്ധതി രൂപരേഖ മാറ്റുന്നതിന്റെ അവസാന മിനുക്കുപണി നടക്കുകയാണ്.
2022ൽ പാലത്തിന് അന്തിമ അനുമതി ലഭിച്ചപ്പോൾ തന്നെ ആവശ്യമായ സ്ഥലം കണ്ടെത്താനും ഏറ്റെടുക്കാനും നടപടികൾ ആരംഭിച്ചിരുന്നു. 40 സർവേ നമ്പറുകളിലായി കിടക്കുന്ന സ്ഥലം ഏറ്റെടുക്കണം. ചിലർ വില സംബന്ധിച്ച് എതിർപ്പ് അറിയിച്ചതിനാൽ അവരുമായി ചർച്ച അവസാനഘട്ടത്തിലാണ്. പരിസ്ഥിതി ആഘാതപഠന റിപ്പോർട്ടും പ്രസിദ്ധീകരിച്ചു. സ്ഥലം ഏറ്റെടുക്കൽ 80% ആയാൽ പണി ആരംഭിക്കാം. നിർമാണം ടെൻഡർ ചെയ്യാനുള്ള നീക്കം പുരോഗമിക്കുന്നതായി എംഎൽഎ പറഞ്ഞു.
30.86 കോടി അനുവദിച്ചു
പാലം പദ്ധതിക്കു പ്രതീക്ഷിക്കുന്ന ചെലവായ 50 കോടി രൂപയിൽ 30.86 കോടി അനുവദിച്ചു. 370. 9 മീറ്റർ നീളത്തിലാണ് നിർമാണം. 7.5 മീറ്റർ റോഡും 1.5 മീറ്റർ വീതിയിൽ നടപ്പാലവും ഉണ്ടാകും. ഇരുഭാഗത്തേക്കും അനുബന്ധ റോഡുകളും ഇതിൽ ഉൾപ്പെടും. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണ ചുമതല.
പട്ടാമ്പിയിൽ പുതിയ പാലം നിർമിക്കും: മുഹമ്മദ് മുഹസിൻ എംഎൽഎ
പട്ടാമ്പിയിൽ ഭാരതപ്പുഴയ്ക്ക് കുറുകെ ഉയരവും വീതിയും കൂട്ടി വെള്ളം കയറാത്ത പുതിയ പാലം നിർമിക്കുമെന്നു മുഹമ്മദ് മുഹസിൻ എംഎൽഎ. ഇതിനാവശ്യമായ സ്ഥലമെടുപ്പു നടപടികൾ പുരോഗമിക്കുകയാണെന്നും സ്ഥലമെടുപ്പു വേഗത്തിൽ പൂർത്തീകരിക്കാൻ സ്ഥല ഉടമകളുടെ യോഗം വിളിക്കുമെന്നും എംഎൽഎ അറിയിച്ചു.
നിലവിലെ പാലത്തിനു സമീപത്തായാണു പുതിയ പാലം നിർമിക്കുകയെന്നും സ്ഥലമെടുപ്പു പൂർത്തിയാക്കി ഇൗ വർഷം തന്നെ ടെൻഡർ നടപടികളിലേക്കു നീങ്ങാനാകുമെന്നാണു പ്രതീക്ഷയെന്നും എംഎൽഎ അറിയിച്ചു. പട്ടാമ്പി റെയിൽവേ കമാനത്തിനു സമീപം പഴയ കടവിൽ നിന്നു ഭാരതപ്പുഴയ്ക്ക് കുറുകെ തൃത്താല പഞ്ചായത്തിനെ ബന്ധിപ്പിച്ചാണ് പാലം നിർമിക്കുക. ഷൊർണൂർ കുറ്റിപ്പുറം തീരദേശ റോഡുമായി ബന്ധിപ്പിക്കുന്നതായിരിക്കും പാലം. ഇതിനായി 43 പേരുടെ സ്ഥലവും, വീടും, വ്യാപാര സ്ഥാപനങ്ങളുമെല്ലാം ഉൾപ്പെടുന്ന ഒരേക്കറിലധികം സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇവർക്കു ഭൂമിക്കു നല്ല വില ലഭിക്കും.
കല്ലിടൽ നടത്തി സ്ഥലമേറ്റെടുപ്പു തുടങ്ങി ഒരു വർഷമായിട്ടും പൂർത്തിയാക്കാനാകാത്തത് സ്ഥലം വിട്ടുകിട്ടുന്നതിലെ തടസ്സമാണ്. സ്ഥലം ലഭ്യമായാൽ മാത്രമേ ടെൻഡർ നടപടികളിലേക്ക് കടക്കാനാകൂ. കിഫ്ബിയിൽ ഉൾപ്പെടുത്തി പാലം നിർമാണത്തിന് 30.86 കോടി രൂപയുടെ സാമ്പത്തികാനുമതി 2020 ഏപ്രിലിൽ ലഭിച്ചതാണ്. 370 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുക. 7.5 മീറ്റർ റോഡും, 1.5 മീറ്റർ വീതിയിൽ നടപ്പാതയും അടക്കമാണ് പാലം നിർമാണം. ഇരുഭാഗത്തേക്കുമുള്ള അനുബന്ധ റോഡുകളും പദ്ധതിയിൽ ഉൾപ്പെടും. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണ ചുമതല.
ബലക്ഷയം അറിയാൻവെള്ളം താഴും വരെ കാക്കണം
പുഴ നിറഞ്ഞ് വെള്ളം കയറിയ പട്ടാമ്പി പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയം ഉണ്ടോ എന്നറിയാൻ പുഴയിലെ വെള്ളം ഇറങ്ങുന്നതു വരെ കാത്തിരിക്കേണ്ടിവരും. കുത്തൊഴുക്കിന്റെ ശക്തിയിൽ പാലത്തിന്റെ തൂണുകളിലൊന്നിന്റെ മുകൾ ഭാഗത്തെ ഏതാനും കല്ലുകൾ ഇളകി വീണിട്ടുണ്ട്. നേരത്തെ ബലപ്പെടുത്തിയ ഒരു തൂണിന്റെ അടിഭാഗത്തെ കോൺക്രീറ്റ് ഇളകിയതായും വെള്ളം താഴ്ന്നതോടെ കണ്ടുതുടങ്ങി. കൂടുതൽ തൂണുകൾക്ക് കേടുണ്ടോ എന്നറിയാൻ പുഴയിലെ വെള്ളം ഇനിയും താഴേണ്ടതുണ്ട്. വെള്ളം കൂടുതൽ താഴ്ന്നതിനു ശേഷം വീണ്ടും പാലത്തിൽ പരിശോധന നടത്തിയേ വലിയ വാഹനങ്ങൾ കടത്തി വിടാനാകൂവെന്നാണ് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ പാലത്തിന്റെ തൂണുകൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും.
പട്ടാമ്പി പാലത്തിൽകാൽനടയാത്ര അനുവദിച്ചു
ഭാരതപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്നു കഴിഞ്ഞ ദിവസം അടച്ച പട്ടാമ്പി പാലം കാൽനടയാത്രയ്ക്കായി തുറന്നു. ഒഴുകിയെത്തിയ മരത്തടികളും മറ്റും വന്നിടിച്ചു പാലത്തിന്റെ കൈവരികൾ തകർന്നിരുന്നു. പാലത്തിനു കാര്യമായ തകരാറില്ലെന്നു പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി ഉറപ്പുവരുത്തിയ ശേഷമാണ്
ഇരുവശങ്ങളിലും താൽക്കാലിക സുരക്ഷ ഒരുക്കി ഇന്നലെ രാത്രി യാത്രക്കാരെ കടത്തിവിട്ടത്. ചെറു വാഹനങ്ങൾ പോകുന്നതിനു വേണ്ട നടപടികൾ അടുത്തഘട്ടത്തിൽ സ്വീകരിക്കും. കൈവരികൾ സ്ഥിരമായി സുരക്ഷിതമാക്കിയ ശേഷമേ വലിയ വാഹനങ്ങൾ അനുവദിക്കൂ.