നാട്ടുകാർക്കൊപ്പം ദീപാവലി ആഘോഷത്തിൽ പങ്കുചേർന്ന് സ്ഥാനാർഥികള്

Mail This Article
തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ വീറും വാശിയും ദീപാവലി ആഘോഷത്തിന്റെ ആഹ്ലാദത്തിനു വഴിമാറിയപ്പോൾ സ്ഥാനാർഥികളുടെ കൈകളിൽ പൂത്തിരിയുടെ പ്രകാശം വിടർന്നു. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാറും എൽഡിഎഫ് സ്ഥാനാർഥി ഡോ.പി.സരിനുമാണ് പ്രചാരണത്തിനിടെ നാട്ടുകാർക്കൊപ്പം ദീപാവലി ആഘോഷത്തിൽ പങ്കുചേർന്നത്. തിരഞ്ഞെടുപ്പിനു ശേഷവും പൂത്തിരി കത്തിക്കാൻ അവസരമുണ്ടാകുമെന്ന പ്രതീക്ഷയുടെ തിളക്കവും ഓരോരുത്തരുടെയും മുഖത്തുണ്ടായിരുന്നു.
ഡോ.പി.സരിന് ചിഹ്നം സ്റ്റെതസ്കോപ്
പാലക്കാട് ∙ ഡോക്ടർ കൂടിയായ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി.സരിനു ചിഹ്നമായി ലഭിച്ചതു സ്റ്റെതസ്കോപ്പ്. നറുക്കെടുപ്പിലൂടെയാണു ചിഹ്നം അനുവദിച്ചത്. ഓട്ടോറിക്ഷ, സ്റ്റെതസ്കോപ്പ്, ടോർച്ച് എന്നിങ്ങനെ മൂന്നു ചിഹ്നങ്ങളിൽ ഒന്നാണു സരിൻ ആവശ്യപ്പെട്ടിരുന്നത്. ഓട്ടോറിക്ഷ ചിഹ്നത്തിനായിരുന്നു ആദ്യ പരിഗണന. എന്നാൽ സ്വതന്ത്ര സ്ഥാനാർഥികളായ എസ്.സെൽവൻ, ബി.ഷെമീർ എന്നിവരും ഓട്ടോറിക്ഷ ആവശ്യപ്പെട്ടിരുന്നു. ഇതോടെ നറുക്കെടുപ്പ് നടത്തുകയായിരുന്നു. സെൽവനാണ് ഓട്ടോറിക്ഷ ലഭിച്ചത്. ഷെമീറിനു ടെലിവിഷനും അനുവദിച്ചു. അരിവാൾ ചുറ്റിക നക്ഷത്രത്തിൽ സിപിഎമ്മിലെ കെ.ബിനുമോൾ പത്രിക നൽകിയിരുന്നുവെങ്കിലും സരിന്റെ പത്രിക സ്വീകരിച്ചതോടെ പിൻവലിച്ചിരുന്നു.
‘ചിലരുടെയെല്ലാം ചങ്കിടിപ്പ് അറിയാൻ സ്റ്റെതസ്കോപ്പിലൂടെ സാധിക്കും’ എന്നാണു ചിഹ്നം ലഭിച്ചതിനെക്കുറിച്ചു സരിൻ പറഞ്ഞത്. ഹൃദയമിടിപ്പ് പോസിറ്റീവും ചങ്കിടിപ്പ് നെഗറ്റീവുമാണ്. താൻ പാലക്കാട്ടുകാരുടെ ഹൃദയമിടിപ്പായി മാറുമെന്നും സരിൻ പറഞ്ഞു. 2007ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണു സരിൻ എംബിബിഎസ് പാസായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ നിന്നു യുഡിഎഫ് സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
സ്ഥാനാർഥികളുടെ ചിഹ്നം ഇങ്ങനെ:
∙ രാഹുൽ മാങ്കൂട്ടത്തിൽ (കൈപ്പത്തി)
∙ഡോ.പി.സരിൻ (സ്റ്റെതസ്കോപ്പ്)
∙ സി.കൃഷ്ണകുമാർ (താമര)
∙ രാഹുൽ ആർ.മണലാഴി വീട് (തെങ്ങിൻതോട്ടം)
∙ ബി.ഷമീർ (ടെലിവിഷൻ)
∙ ഇരിപ്പുശ്ശേരി സിദ്ധിഖ് (ബാറ്ററിയുംടോർച്ചും)
∙ രാഹുൽ ആർ.വടക്കന്തറ (എയർകണ്ടീഷനർ)
∙ എസ്.സെൽവൻ (ഓട്ടോറിക്ഷ)
∙ എം.രാജേഷ് (ഗ്യാസ് സിലിണ്ടർ)
∙ എൻ.എസ്.കെ.പുരം ശശികുമാർ (കരിമ്പ്കർഷകൻ).
മത്സരരംഗത്തു 10 പേർ
∙നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരരംഗത്തു സ്വതന്ത്രർ ഉൾപ്പെടെ 10 പേരുണ്ട്. സ്വതന്ത്ര സ്ഥാനാർഥി രമേഷ് കുമാർ ഇന്നലെ പത്രിക പിൻവലിച്ചു. സിപിഎം ഡമ്മി കെ.ബിനുമോൾ നേരത്തെ പത്രിക പിൻവലിച്ചിരുന്നു. എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ പത്രിക സ്വീകരിച്ചതോടെ ഡമ്മി സ്ഥാനാർഥി പ്രമീള ശശിധരന്റെ പത്രിക തള്ളിപ്പോയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അപരന്മാരായ രാഹുൽ ആർ.വടക്കന്തറ, രാഹുൽ ആർ.മണലാഴി വീട് എന്നിവരും മത്സര രംഗത്തുണ്ട്.
പാലക്കാട്ട് പാർട്ടി ചിഹ്നം സിപിഎം ഉപേക്ഷിച്ചത് മൂന്നാം തവണ
∙പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഎം രൂപീകൃതമായതിനു ശേഷം ഇടതു സ്ഥാനാർഥികൾ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാത്തത് ഇതു മൂന്നാം തവണ. 1965 മുതൽ നടന്ന 14 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 12 തവണയും ഇടതു സ്ഥാനാർഥികൾ മത്സരിച്ചത് ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിലാണ്. 1980 ൽ ഇടതുമുന്നണിയിൽ പാലക്കാട് സീറ്റ് അനുവദിച്ചത് അരശ് കോൺഗ്രസിനാണ്. കോൺഗ്രസ് (യു) അന്ന് കളത്തിലിറക്കിയത് മുതിർന്ന നേതാവ് കെ.എ.ചന്ദ്രനെയാണ്.
ചിഹ്നം ചർക്ക. കെ.എ.ചന്ദ്രൻ യുഡിഎഫ് സ്ഥാനാർഥി സി.എം.സുന്ദരത്തിനോടു പരാജയപ്പെട്ടു. ഇന്നത്തെ സാഹചര്യത്തിനു സമാനമായി 1982ൽ സി.എം.സുന്ദരത്തിന് എതിരെ എൽഡിഎഫ് ഡിസിസി സെക്രട്ടറി എൻ.എ.കരീമിനെയാണ് സ്ഥാനാർഥിയാക്കിയത്. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച കരിം പരാജയപ്പെട്ടു. ഇത്തവണ ഉപതിരഞ്ഞെടുപ്പിൽ പി.സരിൻ സ്റ്റെതസ്കോപ്പ് ചിഹ്നത്തിലാണ് പോരാട്ടം.