ഓംബുഡ്സ്മാന്റെ ഇടപെടൽ: കാത്തിരിപ്പ് കേന്ദ്രം പുനഃസ്ഥാപിച്ച് നഗരസഭ

Mail This Article
മണ്ണാർക്കാട് ∙ ഓംബുഡ്സ്മാൻ ഇടപെട്ടു; മണ്ണാർക്കാട് നഗരസഭാ ബസ് സ്റ്റാൻഡിൽ പൊളിച്ച കാത്തിരിപ്പു കേന്ദ്രം വീണ്ടും നിർമിച്ചു. ഒരു വർഷം യാത്രക്കാരെ വെയിലത്തും മഴയത്തും നിർത്തിയത് എന്തിനെന്ന ചോദ്യം ബാക്കി. മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ നേരത്തെയുണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം ഒരു വർഷം മുൻപാണ് പൊളിച്ചുമാറ്റിയത്. ഈ സ്ഥലത്താണു വീണ്ടും കാത്തിരിപ്പു കേന്ദ്രത്തിനായി ഷെഡ് കെട്ടിയിരിക്കുന്നത്.
യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യങ്ങളൊന്നുമില്ലെങ്കിലും വെയിലും മഴയും കൊള്ളാതെ നിൽക്കാമെന്ന ആശ്വാസമുണ്ട്. ബസുകൾ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ഭാഗത്തായിരുന്നു നേരത്തെ കാത്തിരിപ്പുകേന്ദ്രം ഉണ്ടായിരുന്നത്. ഇതാണ് ഒരു മുന്നറിയിപ്പും മുന്നൊരുക്കങ്ങളുമില്ലാതെ പൊളിച്ചുനീക്കിയത്.
ഇതു വ്യാപകമായ പരാതിക്കും വിവാദത്തിനും ഇടയാക്കി. സിപിഎം കൗൺസിലർമാരും വിവിധ രാഷ്ട്രീയ പാർട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധ സമരങ്ങൾ നടത്തുകയും ചെയ്തിരുന്നു. പൊളിച്ച കേന്ദ്രത്തിനു പകരം ബസ് സ്റ്റാൻഡിന്റെ പിൻഭാഗത്ത് പുതിയത് കെട്ടിയെങ്കിലും യാത്രക്കാർക്ക് സൗകര്യപ്പെടുന്നതായിരുന്നില്ല.
പിൻവശത്തെ കാത്തിരിപ്പു കേന്ദ്രത്തിൽ നിന്ന് എത്തുമ്പോഴേക്ക് ബസ് പോകുന്ന സാഹചര്യമാണുള്ളത്. ഇത് കാരണം യാത്രക്കാർ വെയിലും മഴയും കൊണ്ട് ബസ് വരുന്ന ഭാഗത്ത് തന്നെ നിൽക്കുകയായിരുന്നു. പല സംഘടനകളും വ്യക്തികളും നഗരസഭ അധികൃതരോടു പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് സ്വകാര്യ വ്യക്തി ഓംബുഡ്സ്മാനു പരാതി നൽകിയത്. കഴിഞ്ഞ 21ന് ഹാജരാകാൻ ആവശ്യപ്പെട്ട് പരാതിക്കാരനും നഗരസഭയ്ക്കും ഓംബുഡ്സ്മാൻ നോട്ടിസ് നൽകിയിരുന്നു. ഇതിനിടെയാണ് പുതിയ ഷെഡ് നിർമിച്ച് നഗരസഭ തലയൂരിയത്.