ADVERTISEMENT

പാലക്കാട് ∙ അമിത പലിശ വാഗ്ദാനം ചെയ്തു നിക്ഷേപകരിൽ നിന്നു പണം തട്ടിയ കേസിൽ പാലക്കാട് താലൂക്ക് പ്രൈവറ്റ് എംപ്ലോയീസ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി നടത്തിപ്പുകാർക്കെതിരെ കൂടുതൽ പരാതികൾ. ഇന്നലെ 6 പേർ കൂടി സൗത്ത് പൊലീസിൽ പരാതി നൽകി. തങ്ങളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് അനധികൃതമായി സ്ഥാപന അധികൃതർ വായ്പ തരപ്പെടുത്തിയതായി കാണിച്ച് നിക്ഷേപകരും സ്ഥാപനത്തിലെ കലക്‌ഷൻ ഏജന്റുമാരും പരാതി നൽകിയിട്ടുണ്ട്. ഇതു പൊലീസ് പരിശോധിച്ചുവരികയാണ്. 

ക്രമക്കേട് സംബന്ധിച്ച് സഹകരണ ഓഡിറ്റ് വിഭാഗവും അന്വേഷണം ആരംഭിച്ചു. അടുത്ത ദിവസം സ്ഥാപനത്തിൽ പരിശോധന നടത്തുമെന്നു അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. സ്ഥാപനത്തിലെ പ്രസിഡന്റ് കൊല്ലങ്കോട് സ്വദേശി ലക്ഷ്മണൻ, സെക്രട്ടറി പാലക്കാട് കൽമണ്ഡപം സ്വദേശി വിനയദാസ് എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സ്ഥാപനം പൂട്ടിച്ചു. പണം നിക്ഷേപിച്ച ഒട്ടേറെ പേർ ഇന്നലെ സ്ഥാപനത്തിനു മുന്നിൽ പ്രതിഷേധിച്ചു. 

പാലക്കാട് സ്റ്റേഡിയം ബൈപാസിൽ 2012 മുതലാണു പ്രവർത്തനം ആരംഭിച്ചത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരിൽ നിന്നാണു കൂടുതലും നിക്ഷേപം സ്വീകരിച്ചത്. നിക്ഷേപത്തുക ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച് വലിയ തുക ലാഭം നൽകാമെന്നായിരുന്നു വാഗ്ദാനം. പണം ലഭിക്കാതായതോടെ നിക്ഷേപകർ പരാതി നൽകി. 5 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണു പ്രാഥമിക കണ്ടെത്തൽ. 

English Summary:

Palakkad Cooperative Society Fraud: Multiple fraud complaints have been filed against the Palakkad Taluk Private Employees Co-operative Credit Society for cheating investors with promises of high interest rates. The police are actively investigating the alleged misuse of investor identities to secure fraudulent loans.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com